കൊച്ചി: എൻ സി പി സംസ്ഥാന അദ്ധ്യക്ഷനെ കണ്ടെത്തുന്നതിനുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കെ പാർട്ടിയിൽ ചേരിതിരിവ് രൂക്ഷമാവുകയാണ്. സംസ്ഥാന പ്രസിഡന്റായി പി സി ചാക്കോയെ തന്നെ തിരഞ്ഞെടുക്കാൻ തീരുമാനമെടുക്കുന്നതിനിടയിൽ കുട്ടനാട് എം എൽ എ തോമസ് കെ തോമസ് ചാക്കോയ്‌ക്കെതിരെ മത്സരിക്കാൻ ഒരുങ്ങുന്നതായി സൂചന.
പാർട്ടിയിൽ ഇത്തരമൊരു പ്രതിസന്ധി നിലനിൽക്കുന്നില്ലന്നും എൽ ഡി എഫിൽ കൂടി ആലോചിച്ചതിന് ശേഷമാണ് ഇത്തരമൊരു തീരുമാനത്തിൽ എത്തിച്ചേർന്നതെന്നും പാർട്ടിയുടെ മുതിർന്ന നേതാവ് പീതാംബരൻ മാസ്റ്റർ അറിയിച്ചു. ഒരു നിയോജക മണ്ഡലത്തിൽ നിന്നും മൂന്ന് പേർ വീതം ആകെ 420 പ്രതിനിധികൾക്കാണ് തിരഞ്ഞെടുപ്പിൽ വോട്ടവകാശമുള്ളത്.
എൽ ഡി എഫിൽ കൂട്ടായ ചർച്ചയില്ലെന്ന് പാർട്ടി അദ്ധ്യക്ഷൻ പി സി ചാക്കോ പറഞ്ഞതിനെ തിരുത്തി പീതാംബരൻ മാസ്റ്റർ രംഗത്തെത്തി. അദ്ദേഹം പറഞ്ഞത് പാർട്ടിയുടെ പൊതു അഭിപ്രായമല്ലെന്നും ഏതെങ്കിലും ഒറ്റപ്പെട്ട സംഭവത്തെ ചൂണ്ടിക്കാട്ടിയാകാം അദ്ദേഹം ഇത്തരമൊരു കാര്യം പറഞ്ഞതെന്നും പീതാംബരൻ മാസ്റ്റർ കൂട്ടിച്ചേർത്തു. അതേസമയം പാർട്ടിയിൽ ഭിന്നത മറനീക്കി പുറത്ത് വരുന്നതിന്റെ ഭാഗമാണിതെന്നും ആക്ഷേപം ഉയരുന്നുണ്ട്.
സംഘടനാ തിരഞ്ഞെടുപ്പ് നടന്ന പല ജില്ലകളിലും പി സി ചാക്കോയുടെ വിഭാഗത്തിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. എ കെ ശശീന്ദ്രന്റെ പിന്തുണ ഉണ്ടായിട്ടും ചാക്കോ വിഭാഗത്തിന് പരാജയം ഏറ്റുവാങ്ങേണ്ടി വരികയായിരുന്നു. എന്നാൽ എൻ സി പിക്ക് ലഭിച്ച മന്ത്രി സ്ഥാനം ശശീന്ദ്രന് നൽകാനാണ് ചാക്കോ ശ്രമിക്കുന്നതെന്ന് തോമസ് വിഭാഗം കുറ്റപ്പെടുത്തി.
Comments