തൃശ്ശൂർ: കേരളത്തിൽ പിടിമുറുക്കുന്ന മയക്കുമരുന്ന് മാഫിയകൾക്കെതിരെ സംസ്ഥാനമൊട്ടാകെ ബോധവൽക്കരണവും ഒപ്പു ശേഖരണവും നടത്തി മഹിളാമോർച്ച. ‘മയക്കുമരുന്നാൽ കൊല്ലരുതേ മലയാളത്തിൻ മഹിമകളെ’, ‘ആഘോഷങ്ങൾ ലഹരി മയക്കുമരുന്ന് വിമുക്തമാക്കാൻ ഒരു കയ്യൊപ്പ്’ എന്നീ ക്യാമ്പെയിനുകളുടെ സംസ്ഥാനതല ഉദ്ഘാടനം മഹിളാ മോർച്ച സംസ്ഥാന അദ്ധ്യക്ഷ അഡ്വ. നിവേദിത നിർവ്വഹിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പൊതുജനങ്ങളുടെ ഒപ്പു ശേഖരണവും മഹിളാ മോർച്ച നടത്തി.
മാരകമായ ലഹരി മരുന്നുകൾ പിടിമുറുക്കുന്ന സംസ്ഥാനങ്ങളിലൊന്നായി കേരളം അതിവേഗം മാറി. വിദ്യാർത്ഥികളിലും ചെറുപ്പക്കാരിലുമാണ് ഇത്തരം ലഹരി മരുന്നുകളുടെ ഉപയോഗം വർദ്ധിക്കുന്നത്. ലഹരി മാഫിയക്കെതിരായ ശക്തമായ പ്രവർത്തനങ്ങൾ പോലീസും എക്സൈസും നടത്തുന്നുണ്ടെന്ന് പറയുന്നുണ്ടെങ്കിലും കർശന നടപടികൾ ഇല്ലാതെ പലപ്പോഴും അവർക്കു ചുക്കാൻ പിടിക്കുന്ന സാഹചര്യങ്ങളാണ് നിലവിലുള്ളത്. കേസുകളിൽ തുടരന്വേഷണം ഇല്ലാത്തത് കേരളത്തിൽ ലഹരിമാഫിയകൾക്ക് വളരാൻ വഴിയൊരുക്കുകയാണ് ചെയ്യുന്നതെന്ന് മഹിളാമോർച്ച ആരോപിച്ചു.
മയക്കുമരുന്ന് വില്പനയ്ക്ക് സ്ത്രീകളെ ഏജന്റുമാരാക്കുന്ന പ്രവണത വർദ്ധിച്ചിരിക്കുകയാണ്. തൊടുപുഴയിൽ മയക്കുമരുന്ന് ലോബിയുടെ കെണിയിൽ അകപ്പെട്ട അക്ഷയ ഷാജി ഇതിന് ഉദാഹരണമാണെന്ന് മഹിളാ മോർച്ച സംസ്ഥാന അദ്ധ്യക്ഷ അഡ്വ. നിവേദിത പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തിലാണ് മയക്കുമരുന്ന് മാഫിയകൾക്കെതിരെ മഹിളാമോർച്ച വിവിധ സമരങ്ങൾ സംസ്ഥാനമൊട്ടാകെ നടത്തുന്നത്. മയക്കുമരുന്ന് മാഫിയകൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് പൊതുജനങ്ങൾ ഒപ്പ് വച്ച നിവേദനം മഹിളാ മോർച്ചയുടെ പ്രതിനിധികൾ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് സമർപ്പിക്കും. ജനങ്ങളിൽ മയക്കുമരുന്നിനെതിരെ അവബോധം സൃഷ്ടിക്കേണ്ട ഉത്തരവാദിത്വം മഹിളാ മോർച്ച ഏറ്റെടുക്കുന്നുവെന്നും ഉദ്ഘാടനം ചെയ്ത് സംസാരിച്ച അഡ്വ നിവേദിത പറഞ്ഞു.
Comments