ന്യൂഡൽഹി: ഏഷ്യാ കപ്പിലെ സൂപ്പർ ഫോറിൽ ഇന്ത്യ – പാക് മത്സരത്തിന് പിന്നാലെ ഇന്ത്യൻ ഫാസ്റ്റ് ബൗളർ അർഷ്ദീപ് സിങ്ങിനെതിരെ സൈബർ ആക്രമണം. ഖാലിസ്താൻ ബന്ധമുണ്ടെന്ന് ആരോപിച്ചാണ് രോഷപ്രകടനം. അർഷ്ദീപ് സിങ്ങിന്റെ വിക്കിപീഡിയ പ്രൊഫൈലിലും സമാനമായ തിരുത്തലുകൾ പ്രത്യക്ഷപ്പെട്ടു. തുടർന്ന് ഇന്ത്യയിലെ വിക്കിപീഡിയ എക്സിക്യൂട്ടീവുകളെ വിളിച്ചുവരുത്തി ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം വിശദീകരണം തേടി.
ഏഷ്യാ കപ്പ് ക്രിക്കറ്റിലെ സൂപ്പർ ഫോർ പോരാട്ടത്തിൽ പാകിസ്താനോട് തോറ്റതിന് ഖാലിസ്ഥാനി എന്ന് വിളിച്ച് നിരവധി ട്വീറ്റുകളാണ് താരത്തിനെതിരെ സമൂഹ മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ഇതിന് പിന്നാലെയാണ് അർഷ്ദീപ് സിംഗിന്റെ വിക്കിപീഡിയ പേജിലും മാറ്റങ്ങളുണ്ടായത്. പേജിലെ മാറ്റങ്ങൾ സിങ്ങിന്റെ കുടുംബത്തിന്റെ സമാധാന ജീവിതം തകർക്കുമെന്നും ക്രമസമാധാന പ്രശ്നങ്ങൾക്ക് സാദ്ധ്യതയുണ്ടെന്നുമുളള വിലയിരുത്തലിനെ തുടർന്നാണ് മന്ത്രാലയത്തിന്റെ നീക്കം.
ഫാസ്റ്റ് ബൗളറായ സിങ് പാകിസ്താനെതിരെ നടന്ന മത്സരത്തിൽ നിർണായക ക്യാച്ച് കൈവിട്ടിരുന്നു. ഇന്ത്യയെ മത്സരത്തിൽ അഞ്ച് വിക്കറ്റിന് പാകിസ്താൻ പരാജയപ്പെടുത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഖാലിസ്താനുമായി ബന്ധപ്പെടുത്തി സോഷ്യൽ മീഡിയയിൽ ആരോപണം ഉയർന്നത്. ഇതിനിടെയാണ് വിക്കിപീഡിയയിലും തിരുത്തലുകൾ പ്രത്യക്ഷപ്പെട്ടത്. വിവാദമായതോടെ ഇത് തിരുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Comments