ന്യൂഡൽഹി: തിരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ (ഇവിഎം) ഉപയോഗിക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ഹിമ കോഹ്ലി എന്നിവർ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയത്. ഇത്തരം ഹർജികൾ കോടതിയുടെ സമയം കളയുന്നതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരിഗണിക്കാൻ വിസമ്മതിച്ചത്.
ഡൽഹി സ്വദേശിയായ സി.ആർ ജയ സുകിൻ ആണ് ഇവിഎം മെഷീനുകൾ നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. സമാന ആവശ്യം ഉന്നയിച്ച് ഡൽഹി ഹൈക്കോടതിയിൽ ഇവർ സമീപിച്ചെങ്കിലും ഹർജി തള്ളുകയായിരുന്നു. ഇതോടെയാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. ഇവിഎം മെഷീനുകൾക്ക് പകരം ബാലറ്റ് പേപ്പർ ഉപയോഗിക്കാൻ ഉത്തരവ് ഇടണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
ഭരണഘടനയെ സംരക്ഷിക്കണമെങ്കിൽ ബാലറ്റ് സമ്പ്രദായം നടപ്പിലാക്കണമെന്ന് ഹർജിയിൽ പറയുന്നു. ബ്രിട്ടൺ, ഫ്രാൻസ്, ജർമ്മനി, നെതർലാന്റ് എന്നിവിടങ്ങളിൽ ഇവിഎമ്മുകൾക്ക് നിരോധനമുണ്ട്. കാരണം ബാലറ്റ് സമ്പ്രദായം ഏറ്റവും വിശ്വാസയോഗ്യമാണ് എന്നതാണ്. അതിനാൽ ഇവിഎമ്മുകൾക്ക് പകരം ബാലറ്റ് ഉപയോഗിക്കാൻ ഉത്തരവിടണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
Comments