ലക്‌നൗ: നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്തിന് സുരക്ഷയൊരുക്കി കേന്ദ്രസർക്കാർ. ആസ്ഥാനത്തിന് ചുറ്റും സിഐഎസ്എഫ് സുരക്ഷയൊരുക്കി. ഈ മാസം ഒന്നു മുതലാണ് ആസ്ഥാനത്തിന് കേന്ദ്ര സർക്കാർ സുരക്ഷയൊരുക്കിയത് എന്നാണ് റിപ്പോർട്ടുകൾ.
ആർഎസ്എസ് ആസ്ഥാനത്തിന് നേരെ വർദ്ധിച്ചുവരുന്ന ഭീകരാക്രമണ ഭീഷണി കണക്കിലെടുത്താണ് സുരക്ഷയൊരുക്കിയത്. 50 സേനാംഗങ്ങളെയാണ് നാഗ്പൂരിലെ ആർഎസ് എസ് പ്രധാന കേന്ദ്രത്തിനു ചുറ്റും വിന്യസിച്ചിരിക്കുന്നത്. രാത്രി കാലങ്ങളിൽ സ്റ്റേറ്റ് റിസർവ്വ് പോലീസ് ഫോഴ്‌സും, നാഗ്പൂർ പോലീസും ഇവിടെ സുരക്ഷയൊരുക്കും. അടുത്ത 15 വർഷത്തേക്ക് ആർഎസ്എസ് കേന്ദ്രത്തിന് കേന്ദ്രസേനയുടെ സുരക്ഷ ഇത്തരത്തിൽ തുടരുമെന്നാണ് റിപ്പോർട്ട്.
ഡെപ്യൂട്ടി കമ്മീഷണർ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് സുരക്ഷാ ചുമതല. ഇവർക്ക് സമീപത്തെ സ്‌കൂളിലാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. അടുത്തിടെ ആർഎസ്എസ് ആസ്ഥാനം ബോംബുവെച്ച് തകർക്കുമെന്ന് കാണിച്ച് പ്രവർത്തകർക്ക് ഇ മെയിൽ സന്ദേശം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ തന്നെ കേന്ദ്രസേനയുടെ സുരക്ഷയൊരുക്കാനുള്ള നീക്കങ്ങൾ ആഭ്യന്തര മന്ത്രാലയം ആരംഭിച്ചിരുന്നു.
2006 ൽ ആർഎസ്എസ് ആസ്ഥാനത്ത് ഭീകരാക്രമണം നടത്തിയ മൂന്ന് ലഷ്‌കർ ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു. അന്നു മുതൽ ആർഎസ്എസ് കേന്ദ്രത്തിന് സുരക്ഷ വേണമെന്ന ആവശ്യം നേതാക്കളും പ്രവർത്തകരും ഉന്നയിക്കുന്നുണ്ട്.
Comments