ന്യൂഡൽഹി: പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ ശരിയല്ലെന്നും ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. സി പി ഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് ശേഷം മദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രിയാകാൻ താൻ ഒരിക്കലും യോഗ്യനല്ലെന്നും മഹാസഖ്യത്തിന്റെ കൂട്ടായ തീരുമാനപ്രകാരമായിരിക്കും പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ നിർണ്ണയിക്കുന്നതെന്നും തന്നെ കേന്ദ്രീകരിച്ച് നടക്കുന്ന ചർച്ചകളിൽ തെല്ലും കഴമ്പില്ലന്നും ഊഹാപോഹങ്ങൾ വെച്ച് മാദ്ധ്യമപ്രവർത്തകർ സംസാരിക്കരുതെന്നും അദ്ദേഹം സൂചിപ്പിച്ചു.
സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി നടത്തിയ കൂടിക്കാഴ്ച തനിക്ക് വലിയ അനുഭവം നൽകിയെന്നും മുന്നോട്ടുള്ള പ്രയാണത്തിൽ അദ്ദേഹത്തെ പോലുള്ളവരുടെ ഉപദേശങ്ങൾ തേടുമെന്നും നിതീഷ് പറഞ്ഞു. രാജ്യത്തെ പ്രതിപക്ഷ പാർട്ടികളെല്ലാം ഒരുമിച്ചാൽ ബിജെപിയെ പരാജയപ്പെടുത്താൻ കഴിയുമെന്ന് തനിക്ക് വിശ്വാസമുണ്ട്. രാഹുൽ ഗാന്ധിയുമായി നടത്തിയ ചർച്ചയിൽ ഇത്തരം കാര്യങ്ങൾ ഉന്നയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
യെച്ചൂരിയെ കൂടാതെ കർണ്ണാടക മുൻ മുഖ്യമന്ത്രിയും ജെ ഡി എസ് നേതാവുമായ എച്ച് ഡി കുമാരസ്വാമി, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു തുടങ്ങിയവരുമായി നിതീഷ് ചർച്ച നടത്തി. 2024ലെ പൊതു തിരഞ്ഞെടുപ്പിൽ മഹാസഖ്യത്തിന്റെ ഭാഗമായി ബിജെപിക്കെതിരെ ശക്തമായി പോരാടുമെന്നും അദ്ദേഹം പറഞ്ഞു.
Comments