ന്യൂഡൽഹി: 75 വർഷങ്ങൾക്ക് മുൻപ് ഇന്ത്യയിൽ വംശനാശം സംഭവിച്ച ചീറ്റകളെ വീണ്ടും രാജ്യത്തെത്തിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 72 ാം ജന്മദിനമായ സെപ്തംബർ 17 ന് ചീറ്റകൾ വീണ്ടും ഇന്ത്യയുടെ ഭാഗമാകുമെന്നാണ് റിപ്പോർട്ടുകൾ.
ആഫിക്കയിലെ നമീബിയയിൽ നിന്ന് എയർവേകൾ വഴി അഞ്ച് ചീറ്റകളെയാണ് ഇന്ത്യയിലെത്തിക്കുന്നത്. ചീറ്റകളുടെ പുനരവതരണത്തിനായി രൂപം കൊടുത്ത ‘ആക്ഷൻ പ്ലാൻ ഫോർ ഇൻട്രൊഡക്ഷൻ ഓഫ് ചീറ്റ ഇൻ ഇന്ത്യ എന്ന പദ്ധതിയുടെ ഭാഗമായാണ് ചീറ്റകൾ രാജ്യത്തെത്തുന്നത്.രാജ്യത്തെ വിവിധ നാഷണൽ പാർക്കുകളിലേക്ക് അഞ്ചു വർഷത്തിനുള്ളിൽ 50 ചീറ്റകളെ എത്തിക്കുന്നതാണ് പദ്ധതി ലക്ഷ്യം വെയ്‌ക്കുന്നത്.
മദ്ധ്യപ്രദേശിലെ കുനോ പാൽപുർ നാഷ്ണൽ പാർക്കിലാണ് ലോകത്തെ വേഗതയേറിയ മൃഗത്തിന്റെ ചെറുസംഘം സൈൗര്യവിഹാരം നടത്തുക. ചീറ്റകൾക്ക് അനുയോജ്യമായ പ്രദേശമെന്ന നിലയ്‌ക്കാണ് കുനോ-പാൽപുർ നാഷ്ണൽ പാർക്ക് തിരഞ്ഞെടുത്തത്. ചീറ്റകളെ സ്വീകരിക്കാനായി പാർക്കിന്റെ നവീകരണ പ്രവൃത്തികൾ പുരോഗമിക്കുകയാണെന്നാണ് വിവരം.
മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചടങ്ങിന് ക്ഷണിച്ചതായാണ് വിവരം. നാഷണൽ പാർക്കിന് സമീപത്തെ ഹോട്ടലുകളും മറ്റും ഇതിനോടകം തന്നെ മുഴുവനും ബുക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. ചീറ്റകളെ എത്തിക്കാനായി പാർക്കിനുള്ളിൽ രണ്ട് ഹെലിപാഡുകളും പരിപാടിയിൽ പങ്കെടുക്കാനെത്തുന്ന അതിഥികൾക്കായി അഞ്ച് ഹെലിപാഡുകളും സജ്ജീകരിച്ചു കഴിഞ്ഞു. പാർക്കിലെത്തുന്ന ചീറ്റകളെ നിരീക്ഷിക്കാനായി നാല് അത്യാധുനിക ക്യാമറകളാണ് ഒരുക്കിയിരിക്കുന്നത്.
1947 ലാണ് രാജ്യത്തെ അവസാനത്തെ ചീറ്റപുലി ചത്തത്. 1952 ൽ രാജ്യത്ത് വേട്ടയാടലും മറ്റ് ഘടകങ്ങളും മൂലം ഏഷ്യാറ്റിക് ചീറ്റകൾ വംശമറ്റതായി ഔദ്യോഗിക പ്രഖ്യാപനം വന്നു. ബ്രിട്ടീഷ് അധിനിവേശത്തിന്റെ ഭാഗമായി നടന്ന വേട്ടയാടലാണ് ഇന്ത്യൻ ചീറ്റകളുടെ എണ്ണം കുറയലിന് കാരണമായതെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.
Comments