ബംഗ്ലാദേശ് റെയിൽവേയ്ക്ക് പരിശീലനവും ഐടി സാങ്കേതിക സഹായങ്ങളും നൽകാൻ ഇന്ത്യൻ റെയിൽവേ. ഇതുസംബന്ധിച്ച രണ്ട് ധാരണാപത്രങ്ങൾ ചൊവ്വാഴ്ച ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവച്ചു. ഇന്ത്യൻ റെയിൽവേ ബംഗ്ലാദേശ് റെയിൽവേയിലെ ജീവനക്കാർക്ക് പരിശീലനം നൽകുകയും യാത്രക്കാരുടെ ടിക്കറ്റിംഗും ചരക്ക് ഗതാഗതവും കമ്പ്യൂട്ടർവത്കരിക്കുന്നതിനുള്ള ഐടി പരിഹാരങ്ങൾ വാഗ്ദാനം നൽകുകയും ചെയ്തു.
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ന്യൂഡൽഹി സന്ദർശനത്തിനിടെയാണ് രണ്ട് ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചത്. ഇന്ത്യയിൽ ബംഗ്ലാദേശ് റെയിൽവേ ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്നതിനായി റെയിൽവേ മന്ത്രാലയം (റെയിൽവേ ബോർഡ്) സഹായം നൽകും. ഇന്ത്യാ ഗവൺമെന്റ്, റെയിൽവേ മന്ത്രാലയം, ബംഗ്ലാദേശ് ഗവൺമെന്റ് എന്നിവർ തമ്മിൽ ഒപ്പുവെച്ച ധാരണാപത്രം(എംഒയു) പ്രകാരം പരിശീലനം സുഗമമാക്കുന്നതിനും ഇന്ത്യൻ സെമിനാറുകൾ, ശിൽപശാലകൾ, ക്ലാസ് റൂം, ഫീൽഡ് പരിശീലനങ്ങൾ എന്നിവ നടത്തും.
ബംഗ്ലാദേശിൽ പരിശീലന സൗകര്യങ്ങൾ സജ്ജീകരിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നതിനും പഠനാവശ്യങ്ങൾക്കുമായി അയൽരാജ്യത്തെ ഉദ്യോഗസ്ഥരുമായി ഇന്ത്യൻ റെയിൽവേ ആവശ്യാനുസരണം ഏകോപിപ്പിക്കുമെന്നും അധികൃതർ പറഞ്ഞു. മറ്റ് ധാരണാപത്രം ‘എഫ്ഒഐഎസ് പോലുള്ള ഐടി സംവിധാനങ്ങളിലെ സഹകരണവും നടപ്പാക്കും. ബംഗ്ലാദേശ് റെയിൽവേയ്‌ക്ക് വിവര സാങ്കേതിക പരിഹാരങ്ങൾ ഉൾപ്പെടെയുളള സാങ്കേതിക സഹായങ്ങൾ ഇന്ത്യ വാഗ്ദാനം ചെയ്യുന്നു.
സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് വഴി പാസഞ്ചർ ടിക്കറ്റിംഗ്, ചരക്ക് ഓപ്പറേഷൻ ആൻഡ് കൺട്രോൾ ഓഫീസ്, ട്രെയിൻ അന്വേഷണ സംവിധാനം, അസറ്റ് മാനേജ്‌മെന്റ് ഡിജിറ്റൈസേഷൻ, ഹ്യൂമൻ റിസോഴ്‌സ് ആൻഡ് ഫിനാൻസ് ഇൻഫ്രാസ്ട്രക്ചർ എന്നീ മേഖലകളിലും സഹായം ഉറപ്പാക്കും. ഹസീനയുടെ ന്യൂഡൽഹി സന്ദർശന വേളയിൽ നിരവധി അടിസ്ഥാന സൗകര്യ പദ്ധതികളുടെ ഉദ്ഘാടനവും പ്രഖ്യാപനവും നടന്നു.
Comments