ദുബായ്: തിരുവോണം എത്തിയതോടെ യുഎഇയിലെ പൂവിപണിയിൽ തിരക്കേറി. ഓഫീസുകളിലും വീടുകളിലും പൂക്കളമൊരുക്കാൻ നിരവധി പേരാണ് പൂക്കടകളിലെത്തുന്നത്. ജമന്തി, വാടാർമല്ലി, ചെണ്ടുമല്ലി തുടങ്ങിയ പൂക്കൾക്കാണ് ആവശ്യക്കാർ കൂടുതൽ.
അത്തം നാൾ മുതൽ തന്നെ യുഎഇയിലെ പൂ വിപണി സജീവമാണ്. വെള്ള, മഞ്ഞ, ജമന്തികൾ ഓണത്തിനായി നിരന്നപ്പോൾ പ്രധാനമായും മൂന്നുതരത്തിലുള്ള ചെണ്ടുമല്ലികളും വിപണികളിൽ ആകർഷകമായി നിരത്തിയിട്ടുണ്ട്. യു.എ.ഇ യിലെ വിപണികളിൽ കൂടുതൽ പൂക്കളെത്തുന്നത് കന്യാകുമാരി ജില്ലയിലെ തോവാളയിൽനിന്നാണ്. കേരളത്തിന്റെ പൂക്കുട എന്നറിയപ്പെടുന്ന തോവാളയിൽ നിന്നുംകൂടാതെ ഹോളണ്ട്, മെക്‌സിക്കോ, ബ്രസീൽ, ചൈന തുടങ്ങിയ രാജ്യങ്ങളിൽനിന്നെല്ലാം യു.എ.ഇ. യിലേക്ക് പൂക്കൾ കൊണ്ടുവരുന്നുണ്ട്. ജമന്തി, അരളി, വാടാർമല്ലി, ചെണ്ടുമല്ലി, റോസ് തുടങ്ങിയ പൂവുകൾക്കാണ് ഓണത്തിന് കൂടുതൽ ആവശ്യക്കാർ.
നിലവിൽ പൂക്കൾക്ക് കിലോഗ്രാമിന് 40 ദിർഹമാണ് വിലയീടാക്കുന്നത്. മെക്‌സിക്കോയിൽ നിന്നും ചെണ്ടുമല്ലികൾ.കൊണ്ടുവരുന്നുണ്ട്. വാടാർമല്ലി തോവാളയിൽനിന്നും കൂടാതെ ചുവപ്പ്, വെള്ള, പിങ്ക് നിറത്തിൽ ബ്രസീൽ, ഗ്വാട്ടിമാല എന്നീ രാജ്യങ്ങളിൽനിന്നും വിപണികളിലെത്തുന്നു. നാളെയാണ് തിരുവോണം എങ്കിലും പ്രവാസികളുടെ ഓണാഘോഷങ്ങള്ഡ തിരുവോണത്തോടെ അവസാനിക്കുന്നില്ല. ആഴ്ചകൾ നീളുന്ന ഓണാഘോഷങ്ങൾ തുടങ്ങിയിട്ടേയുള്ളു.
Comments