ധാക്ക : റോഹിങ്ക്യൻ കുടിയേറ്റക്കാർ രാജ്യത്തിന് വലിയ ഭാരമായി മാറിയിരിക്കുകയാണെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഇവരെ തിരികെ കൊണ്ടുപോകാൻ മ്യാന്മർ തയ്യാറാകണമെന്നും പ്രശ്‌നത്തിൽ ഇന്ത്യ ഇടപെടണമെന്നും ഷെയ്ഖ് ഹസീന അഭ്യർത്ഥിച്ചു. റോഹിങ്ക്യൻ വംശജരുടെ അക്രമം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ പരാമർശം.
മ്യാന്മറിൽ നിന്നെത്തിയ റോഹിങ്ക്യൻ കുടിയേറ്റക്കാർക്ക് ബംഗ്ലാദേശിൽ താമസിക്കാൻ സൗകര്യമൊരുക്കിയിരുന്നു. ഇവർക്ക് ഇന്ത്യ സാമ്പത്തിക സഹായങ്ങളും നൽകിയിരുന്നു. ഇത് അന്താരാഷ്‌ട്ര സമൂഹവും അംഗീകരിച്ചിട്ടുള്ളതാണ്. എന്നാൽ മ്യാന്മർ ഇവരെ രാജ്യത്തേക്ക് തിരിച്ചെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. വിഷയത്തിൽ മ്യാന്മർ ഭരണകൂടവുമായി ചർച്ച നടത്താൻ ഇന്ത്യ തയ്യാറാകണമെന്നും ബംഗ്ലാദേശ് അഭ്യർത്ഥിച്ചു.
ഒരു ദശലക്ഷത്തിലധികം റോഹിങ്ക്യൻ കുടിയേറ്റക്കാർക്ക് അഭയം നൽകുന്ന ബംഗ്ലാദേശ് നേരത്തെയും ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. മ്യാന്മറിലെ ഭരണകൂട അട്ടിമറിക്ക് മുൻപ് തന്നെ ഈ ആവശ്യം ഉയർന്നിരുന്നു. മ്യാന്മർ അതിർത്തിയായ രഖൈൻ സ്റ്റേറ്റിൽ നടന്ന പ്രതിഷേധവും കാര്യങ്ങൾ കൂടുതൽ വഷളാക്കുകയാണ് ചെയ്തത്.
Comments