പാലക്കാട്: അമിത വേഗതയിൽ സഞ്ചരിച്ചതിനെ തുടർന്ന് യുവതി തടഞ്ഞ ബസ് ജീവനക്കാർക്കെതിരെ നടപടി. ആദ്യഘട്ടമെന്നോണം ബസ് ഡ്രൈവർക്കും, കണ്ടക്ടർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകി. പട്ടാമ്പി ജോയിന്റെ ആർടിഒയുടേതാണ് നടപടി.
ലൈസൻസ് സസ്‌പെൻഡ് ചെയ്യാതിരിക്കാനുള്ള കാരണം വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. ഏഴ് ദിവസത്തിനുള്ളിൽ മറുപടി നൽകണം. മറുപടി നൽകാതിരിക്കുകയോ, വിശദീകരണം തൃപ്തികരമാകാതെ ഇരിക്കുകയോ ചെയ്താൽ ലൈസൻസ് സസ്‌പെൻഡ് ചെയ്യുമെന്ന് മുന്നറിയിപ്പുണ്ട്.
കഴിഞ്ഞ ദിവസമാണ് അപകടകരമായ രീതിയിൽ സഞ്ചരിച്ച ബസ് പെരുമണ്ണൂരിൽവെച്ച് ഇരുചക്രവാഹന യാത്രികയായ സാന്ദ്ര തടഞ്ഞ് നിർത്തിയത്. ഇത് മാദ്ധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആർടിഒ നടപടി സ്വീകരിച്ചത്. പാലക്കാട്- ഗുരുവായൂർ റൂട്ടിൽ ഓടുന്ന രാജപ്രഭ ബസ് ആണ് അമിത വേഗത്തിൽ സഞ്ചരിച്ചത്.
സംഭവത്തിൽ ഇന്നലെ തന്നെ ബസ് ജീവനക്കാർ ആർടിഒയ്‌ക്ക് മുൻപിൽ ഹാജരായിരുന്നു.
ബസ് ഹാജരാക്കാൻ ഉടമയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബസിന് വേഗപ്പൂട്ട് ഉണ്ടോയെന്നകാര്യങ്ങൾ ഉൾപ്പെടെ പരിശോധിക്കും. പെരുമണ്ണൂരിൽ ബസിന്റെ മരണയോട്ടം പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്. ഈ സാഹചര്യത്തിൽ റൂട്ടിൽ പരിശോധന കർശനമാക്കും.
Comments