ശ്രീനഗർ:അതിർത്തിയിൽ സംശയാസ്പദമായി കണ്ട ഡ്രോണിനെ തേടി ബിഎസ്എഫ് തിരച്ചിൽ ആരംഭിച്ചു. പഞ്ചാബിലെ അമൃതസറിനടുത്ത് രാജാതാൾ അതിർത്തിയിലാണ് പാകിസ്താനിൽ നിന്നെത്തിയതെന്ന് സംശയിക്കുന്ന ഡ്രോൺ രാത്രിയിൽ രണ്ടു തവണ പറന്നതായി ശ്രദ്ധയിൽപെട്ടതെന്ന് ബിഎസ്എഫ് സൈനികർ അറിയിച്ചു.
ഗ്രാമീണർ അറിയിച്ചതു പ്രകാരമാണ് ബിഎസ്എഫ് അതിർത്തി ഗ്രാമങ്ങളിൽ തിരച്ചിൽ ആരംഭിച്ചത്. മൂന്നു മാസത്തിനിടെ ഇതേ പ്രദേശത്ത് മൂന്നാം തവണയാണ് പാക് ഡ്രോണുകൾ പറക്കുന്നത്. എന്നാൽ ഈ മേഖലകളിൽ ഇതുവരെ ആയുധങ്ങളോ മയക്കുമരുന്നോ കണ്ടെത്തിയിട്ടില്ല. ഡ്രോണുകൾ വഴി താഴേയ്ക്ക് ആയുധങ്ങളോ മയക്കുമരുന്നോ വന പ്രദേശങ്ങളിൽ നിക്ഷേപിക്കുന്ന രീതിയാണ് ഭീകരർ നടപ്പാക്കാറ്.
ജൂലൈ മാസത്തിൽ ഡ്രോണുകളെ പിന്തുടർന്ന് ഇന്ത്യൻ ഡ്രോണുകൾ ശക്തമായി പ്രതിരോധിച്ചിരുന്നു. പത്താൻ കോട്ടിനടുത്ത് ബാമിയാൽ അതിർത്തിയിലാണ് സൈന്യം പാക് ഡ്രോണിനെ ഡ്രോൺ ഉപയോഗിച്ച് നേരിട്ടത്. പഞ്ചാബ് അതിർത്തികൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് എത്തിക്കാനാണ് പാകിസ്താൻ ഡ്രോണുകൾ ഉപയോഗിക്കുന്നത്. അതിർത്തി ഗ്രാമങ്ങളിൽ വീഴുന്ന മയക്കുമരുന്നുകൾ ഭീകരരുടെ കൈവശം എത്തുകയും അത് പഞ്ചാബിൽ വിറ്റ് അതേ പണം ഇന്ത്യയ്ക്കെതിരെ ഭീകരതയ്ക്കായി ഉപയോഗിക്കുന്നതുമാണ് പാകിസ്താന്റെ തന്ത്രം.
Comments