ന്യൂഡൽഹി: രാജ്യത്തെ എല്ലാ പാർട്ടികളും ഒരുമിച്ച് നിന്നാൽ ബിജെപിയെ അനായാസമായി പരാജയപ്പെടുത്താമെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഡൽഹി സന്ദർശത്തിന് പിന്നാലെയാണ് തേജസ്വി യാദവിന്റെ പ്രതികരണം. എല്ലാ പാർട്ടികളും ഒരുമിച്ച് നിന്നാൽ 2024ലെ പൊതുതിരഞ്ഞെടുപ്പിൽ വിജയിക്കാൻ സാധിക്കുമെന്നും തേജസ്വി യാദവ് പറഞ്ഞു
കഴിഞ്ഞ ദിവസമാണ് നിതീഷ് കുമാർ ഡൽഹിയിലെത്തി വിവിധ പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, സമാജ്വാദി പാർട്ടി നേതാക്കളായ മുലായം സിംഗ് യാദവ്, അഖിലേഷ് യാദവ്, സിപിഎം നേതാവ് സീതാറാം യെച്ചൂരി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തുടങ്ങിയവരുമായിട്ടാണ് നിതീഷ് കുമാർ കൂടിക്കാഴ്ച നടത്തിയത്.
പ്രധാനമന്ത്രിയെ മൂന്ന് മാസത്തിനുള്ളിൽ തീരുമാനിക്കുമെന്നാണ് നിതീഷ് കുമാർ നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം പറഞ്ഞത്. ‘ പ്രതിപക്ഷത്തെ വിവിധ നേതാക്കളെ ഒന്നിപ്പിക്കാനുള്ള എന്റെ ശ്രമങ്ങൾ തുടരും. പ്രതിപക്ഷ നേതാക്കൾ എല്ലാവരും വൈകാതെ ഒരുമിക്കും. ബിജെപിക്കെതിരായ പോരാട്ടത്തിൽ എല്ലാവരും ഒരുമിച്ച് വരുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. രണ്ടോ മൂന്നോ മാസത്തിനുള്ളിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയുടെ കാര്യത്തിൽ തീരുമാനമുണ്ടാകും. നിലവിൽ അത് എന്തായാലും താനല്ലെന്നും’ നിതീഷ് കുമാർ പറഞ്ഞു.
Comments