കൊച്ചി: കേരള വിവേകാനന്ദൻ എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ ആഗമാനന്ദ സ്വാമികളുടെ നൂറ്റി ഇരുപത്തിയഞ്ചാം ജന്മവാർഷിക ആഘോഷങ്ങൾക്കൊരുങ്ങി കാലടി. സെപ്റ്റംബർ 13 ചൊവ്വാഴ്ച കാലടി ശ്രീരാമകൃഷ്ണ അദ്വൈത ആശ്രമത്തിൽ നടക്കുന്ന ആഘോഷ പരിപാടികൾ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. അദ്വൈത ആശ്രമം പ്രസിഡന്റ് സ്വാമി ശ്രീ വിദ്യാനന്ദ അദ്ധ്യക്ഷത വഹിക്കും.
തൃശൂർ പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമി നന്ദാത്മജാനന്ദ മുഖ്യ പ്രഭാഷണം നടത്തും. ആഗമാനന്ദ സ്വാമികളുടെ ശിഷ്യന്മാരായ പത്മശ്രീ എം കെ കുഞ്ഞോൽ മാഷ്, സ്വാമി സ്വപ്രഭാനന്ദ, തലനാട് ചന്ദ്രശേഖരൻ നായർ, പ്രൊഫസർ ടി എൻ ശങ്കരപ്പിള്ള എന്നിവരെ ചടങ്ങിൽ ആദരിക്കും. മികച്ച സംസ്കൃത ഭാഷാ പ്രചാരകനുള്ള സ്വാമി ആഗമാനന്ദ പുരസ്കാരം ഡോക്ടർ പി വി വിശ്വനാഥൻ നമ്പൂതിരിക്ക് സമർപ്പിക്കും. മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ, ആദിശങ്കര ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി അഡ്വക്കേറ്റ് കെ ആനന്ദ് തുടങ്ങിയവർ സംബന്ധിക്കും.
കാലടി രാമകൃഷ്ണ- അദ്വൈതാശ്രമത്തിന്റെ സ്ഥാപകനാണ് ആഗമാനന്ദ സ്വാമികൾ. കൊല്ലം ജില്ലയിലെ ചവറയിലെ ഒരു യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച അദ്ദേഹം ഹരിജനോദ്ധാരണത്തിനായി നടത്തിയ പരിശ്രമങ്ങൽ സമൂഹത്തിൽ വലിയ പ്രതിഫലനങ്ങളുണ്ടാക്കി. സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ സനാതനധർമ വിദ്യാർത്ഥി സംഘത്തിന് രൂപം നൽകി ധർമ്മ പ്രചാരണം ആരംഭിച്ചു.
കേരളത്തിലെ ക്ഷേത്രങ്ങളിൽ ഉത്സവങ്ങളോടനുബന്ധിച്ച് ആത്മീയ പ്രഭാഷണങ്ങൾക്ക് സ്ഥാനം കൊടുത്തത് ആഗമാനന്ദ സ്വാമികളുടെ നിർദ്ദേശപ്രകാരമായിരുന്നു. ആദിശങ്കരന്റെ ജന്മസ്ഥലമായ കാലടിക്ക് ഭാരതത്തിന്റെ സാംസ്കാരിക ഭൂപടത്തിൽ അർഹിക്കുന്ന സ്ഥാനം നേടിക്കൊടുക്കുന്നതിൽ സ്വാമികൾ നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്.
ശ്രീശങ്കര കോളേജ്, ബ്രഹ്മാനന്ദോദയം സ്കൂളുകൾ, ശ്രീരാമകൃഷ്ണ ഗുരുകുലം എന്നിവ സ്ഥാപിച്ചത് ആഗമാനന്ദ സ്വാമികളായിരുന്നു. ശ്രീശങ്കര പാലം യാഥാർത്ഥ്യമായതും സ്വാമികളുടെ ശ്രമഫലമായിട്ടായിരുന്നു. ശ്രീരാമകൃഷ്ണ മിഷന്റെ പ്രബുദ്ധ കേരളം മാസികയുടെ പത്രാധിപരായിരുന്നു. വിവേകാനന്ദ സന്ദേശം, ശ്രീശങ്കര ഭഗവത്ഗീതാ നിരൂപണം, വിഷ്ണുപുരാണം തർജ്ജമ എന്നിവയാണ് പ്രധാന കൃതികൾ. 1961ലാണ് സ്വാമികൾ സമാധിയടഞ്ഞത്.
Comments