തിരുവനന്തപുരം : ഓണാഘോഷത്തിന് പിന്നാലെ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു. ഓണക്കാലത്ത് ആകെ ചിലവായത് 15,000 കോടി രൂപയാണ്. ഇതോടെ ഖജനാവ് കാലിയായ അവസ്ഥയാണ്. ഈ സാഹചര്യത്തിൽ ചെലവ് ചുരുക്കിക്കൊണ്ട് സാമ്പത്തിക പ്രതിസന്ധി നേരിടാനുള്ള തയ്യാറെടുപ്പിലാണ് ധനവകുപ്പ്.
വരും ദിവസങ്ങളിൽ ട്രഷറിയിൽ നിയന്ത്രണം ഏർപ്പെടുത്തുന്ന കാര്യം ആലോചനയിലുണ്ട്. എത്ര തുക വരെയുള്ള ചെലവിടലിന് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ഉടൻ ആലോചിക്കും. കിറ്റ് ഉൾപ്പെടെയുള്ള സൗജന്യ പദ്ധതികളാണ് സംസ്ഥാനത്തെ ഇത്രയും വലിയ കടക്കെണിയിൽ പെടുത്തിയത് എന്നാണ് വിലയിരുത്തൽ.
പ്രതിസന്ധിക്ക് പരിഹാരം കാണാൻ കേന്ദ്രം സഹായിക്കേണ്ടി വരുമെന്നാണ് വിലയിരുത്തൽ. കേന്ദ്രം നൽകുന്ന ധനക്കമ്മി നികത്തൽ ഗ്രാൻഡ്, ജിഎസ്ടി വിഹിതം എന്നിവയാണ് ആകെയുള്ള ആശ്രയങ്ങൾ. ഇത് കിട്ടിയില്ലെങ്കിൽ ഓവർ ഡ്രാഫ്റ്റ് എടുക്കേണ്ടിവരും. റിസർവ് ബാങ്കിൽ നിന്ന് 1680 കോടി വരെ നിത്യചെലവിനായി എടുക്കാനാകും.
അതേസമയം സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെന്നും എന്നാൽ ഓവർ ഡ്രാഫ്റ്റിലേക്ക് പോകില്ലെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കേന്ദ്രം പണം തന്നില്ലെങ്കിൽ ഭാവിയിൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുമെന്നാണ് മന്ത്രിയുടെ വാദം.
Comments