തിരുവനന്തപുരം: സംസ്ഥാനത്ത് ഗുരുതര സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് ധനമന്ത്രി കെ. എൻ ബാലഗോപാൽ. അതിനാൽ ഓവർ ഡ്രാഫ്റ്റ് വേണ്ടിവരില്ല. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന വാർത്തകൾ കേവലം അടിസ്ഥാന രഹിതമാണെന്നും ധനമന്ത്രി പറഞ്ഞു. കൊട്ടാരക്കരയിൽ മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കേന്ദ്രസർക്കാരാണ് നിലവിലെ സാമ്പത്തിക പ്രതിസന്ധിയ്‌ക്ക് കാരണമെന്നും അദ്ദേഹം ആരോപിച്ചു. അർഹമായ വിഹിതം കേന്ദ്രം ഇതുവരെ നൽകിയിട്ടില്ല. ഇതാണ് ഇപ്പോൾ സാമ്പത്തിക പ്രതിസന്ധിയ്‌ക്ക് കാരണമായിരിക്കുന്നത്. ഇക്കാര്യം മാദ്ധ്യമങ്ങൾ പറയണമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
പ്രതീക്ഷിക്കും വിധം പണം ലഭിച്ചാൽ ട്രഷറി നിയന്ത്രണം വേണ്ടിവരില്ല. സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട് എന്നതിനർത്ഥം ഖജനാവ് പൂട്ടും എന്നല്ല. നിലവിൽ ഓവർഡ്രാഫ്റ്റ് എടുക്കേണ്ട സാഹചര്യമില്ല. ഓവർഡ്രാഫ്റ്റ് നിയമപരമാണ്. ഓണക്കാലത്ത് എല്ലാ വിഭാഗം ജനങ്ങൾക്കൊപ്പവും നിലകൊള്ളാൻ സർക്കാരിന് കഴിഞ്ഞെന്നും മന്ത്രി വ്യക്തമാക്കി.
ഓണാഘോഷത്തിന് പിന്നാലെ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരുന്നു. ഇതിനെ പ്രതിരോധിക്കാൻ ട്രഷറിയിൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള ആലോചനയിലായിരുന്നു സർക്കാർ. ഇതുമായി ബന്ധപ്പെട്ട വാർത്തകളും, ഇതിന് പിന്നാലെ സർക്കാരിനെതിരെ രൂക്ഷ വിമർശനവും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് വ്യക്തമാക്കി സർക്കാർ എത്തിയത്. ഓണഘോഷങ്ങളും കിറ്റു വിതരണവും കഴിഞ്ഞപ്പോൾ 15,000 കോടി രൂപയാണ് സംസ്ഥാനത്തിന്റെ കടം.
Comments