അമൃത്സർ: പാകിസ്താനിലെ ലാഹോർ ജയിലിൽ വെച്ച് 2013ൽ കൊല്ലപ്പെട്ട സരബ്ജീത് സിംഗിന്റെ ഭാര്യ സുഖ്പ്രീത് കൗർ മരിച്ചു. വാഹനാപകടത്തെ തുടർന്നായിരുന്നു സുഖ്പ്രീതിന്റെ മരണം. ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന സുഖ്പ്രീതിന്റെ വാഹനം അമൃത്സറിന് സമീപം ഫത്തേപൂർ ഗ്രാമത്തിൽ വെച്ച് മറിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ സുഖ്പ്രീതിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
പാകിസ്താൻ ജയിലിൽ തടവിൽ കഴിയുകയായിരുന്ന സരബ്ജീത് സിംഗിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ‘സേവ് സരബ്ജീത്‘ ക്യാമ്പയിന് നേതൃത്വം നൽകിയ സരബ്ജീതിന്റെ സഹോദരി ദൽബീർ കൗർ കഴിഞ്ഞ ജൂൺ മാസത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടിരുന്നു.
അതിർത്തി ഗ്രാമമായ ഭിഖിവിന്ദ് സ്വദേശിയായിരുന്ന സരബ്ജീത് സിംഗ് 1990ൽ മദ്യലഹരിയിൽ അബദ്ധത്തിൽ അതിർത്തി കടന്നാണ് പാകിസ്താനിൽ എത്തിയത്. ബോംബ് സ്ഫോടനത്തിൽ പ്രതിയാക്കി പാകിസ്താൻ കോടതി, 2008 ഏപ്രിൽ 1ന് അദ്ദേഹത്തെ വധശിക്ഷയ്‌ക്ക് വിധിച്ചു. എന്നാൽ അന്താരാഷ്‌ട്ര സമ്മർദ്ദത്തെ തുടർന്ന് വധശിക്ഷ നടപ്പിലാക്കാൻ പാകിസ്താന് സാധിച്ചില്ല.
സരബ്ജീത് സിംഗിനെ ഇന്ത്യയിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഉൾപ്പെടെയുള്ള സംഘടനകൾ അക്കാലത്ത് പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചിരുന്നു. എന്നാൽ 2013ൽ ലാഹോർ ജയിലിൽ വെച്ച് സഹതടവുകാരുടെ ക്രൂരമായ മർദ്ദനമേറ്റ അദ്ദേഹം മെയ് 1ന് മരണപ്പെടുകയായിരുന്നു. സംഭവത്തിൽ അന്നത്തെ യുപിഎ സർക്കാരിന്റെ നയതന്ത്ര പരാജയം ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്ത് വന്നിരുന്നു.
Comments