ഇടുക്കി : ഗുരുതരമായി പരിക്കേറ്റ് വീട്ടിനുള്ളിൽ അഭയം പ്രാപിച്ച കുരങ്ങിന്റെ രക്ഷകനായി രാമക്കൽമേട് സ്വദേശി അജി കുളത്തുങ്കൽ . കൃത്യസമയത്ത് വിവരം വനംവകുപ്പിന്റെ ആർആർടി ടീമിനെ അറിയിച്ചായിരുന്നു അദ്ദേഹം കുരങ്ങിന്റെ ജീവൻ രക്ഷിച്ചത്. കഴിഞ്ഞ ദിവസം വെെകീട്ടോടെയായിരുന്നു ഗുരുതരമായി പരിക്കേറ്റ നിലയിൽ അജിയുടെ അയൽവാസിയായ വിജയന്റെ വീട്ടിൽ കുരങ്ങിനെ കണ്ടത്.
ഏകദേശം 9 വയസ് പ്രായമുള്ള കുരങ്ങിനെയാണ് വിജയന്റെ വീട്ടിലെ വർക്ക് ഏരിയയിൽ അവശനിലയിൽ കണ്ടെത്തിയത്. കുരങ്ങിന്റെ ശരീരത്തിൽ പരിക്കുകൾ കണ്ടതിനെ തുടർന്ന് വിജയൻ വിവരം അജിയെ അറിയിക്കുകയായിരുന്നു. ഉടനെ അജി കുമളി റേഞ്ച് ഓഫീസറുമായി ബന്ധപ്പെട്ടു. തുടർന്ന് റേഞ്ച് ഓഫീസറുടെ നിർദ്ദേശ പ്രകാരം ഡപ്യൂട്ടി ഡയറക്ടറുടെ പെരിയാർ വെസ്റ്റ് ഓഫീസിലെ റേഞ്ചർ ജ്യോതിഷിനെ ബന്ധപ്പെട്ടു.
വിവരം അറിഞ്ഞ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കുരങ്ങിനെ തേക്കടി ഫോറസ്റ്റ് വിഭാഗത്തിലെ മൃഗ ഡോക്ടറുടെ അടുത്ത് എത്തിക്കുകയായിരുന്നു. പിന്നാലെ ഡോക്ടർ കുരങ്ങിന് അടിയന്തര ചികിത്സ നൽകുകയും ചെയ്തു. ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ സെൽവരാജ്, കെ ആർ ബിനീഷ്, ട്രൈബൽ വാച്ചർ വിജീഷ് , കല്ലാർ ഫോറസ്റ്റ് ഓഫീസ് ജീവനക്കാരനായ നിഷാന്ത് ,സാജു , ടി ആർ അനീഷ് എന്നിവരടങ്ങുന്ന സംഘമാണ് കുരങ്ങിനെ കൂട്ടിനുള്ളിലാക്കി ഡോക്ടറുടെ അരികിൽ എത്തിച്ചത്.അതേസമയം കുരങ്ങിന് എങ്ങനെ പരിക്കേറ്റു എന്നതിൽ വ്യക്തത വന്നിട്ടില്ല.
Comments