ന്യൂഡൽഹി: ലഡാക്കിലെ പിപി-15 മേഖലയിൽ നിന്നും ചൈനയുടേയും ഇന്ത്യയുടേയും സൈനിക പിന്മാറ്റം പൂർത്തിയായതായി കരസേന. 2020ൽ സംഘർഷത്തിലേയ്‌ക്ക് സ്ഥിതിഗതികൾ എത്തിച്ചത് ചൈനയാണെന്നും ഇന്ത്യ സൈന്യത്തെ പിൻവലിക്കുന്നതിൽ തിടുക്കം കാണിക്കില്ലെന്നും കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ വ്യക്തമാക്കി. ഗോഗ്രാ മലനിരകളിൽ നിന്നും ഹോട്ട് സ്പ്രിംഗ് മേഖലയിൽ നിന്നുമാണ് കമാന്റർ തല ചർച്ചകളെ തുടർന്ന് സൈന്യത്തെ പിൻവലിയ്‌ക്കാൻ ചൈനയ്‌ക്ക് മേൽ സമ്മർദ്ദം ഇന്ത്യ ശക്തമാക്കിയത്. ഇന്നലെയാണ് സേനാ പിന്മാറ്റം പൂർത്തിയായത്. തുടർന്ന് രണ്ടു സേനകളുടേയും കമാന്റർമാർ പരസ്പരം സേനകളുടെ നിലവിലെ തമ്പടിച്ചിരിക്കുന്ന മേഖലകളുടെ സ്ഥാനം വിലയിരുത്തി.
ഇന്ത്യയുടേയും ചൈനയുടേയും സൈനിക നിര പട്രോൾ പോയിന്റ്-15ൽ നിന്നും നിശ്ചിത ദൂരത്തേയ്‌ക്കുള്ള പിന്മാറ്റം പൂർത്തിയായി. കിഴക്കൻ ലഡാക്കിലെ യാഥാർത്ഥ നിയന്ത്രണ രേഖയിൽ നിന്നും അന്താരാഷ്‌ട്ര നിയന്ത്രണങ്ങൾ പാലിച്ചുള്ള പിന്മാറ്റമാണ് നടന്നിരിക്കുന്നത്. ഇരു സൈനിക നിരയുടേയും മേധാവികൾ പരസ്പരം സൈന്യങ്ങൾ നിലവിൽ തമ്പടിച്ചി രിക്കുന്ന സ്ഥലങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തിയതായി പ്രതിരോധ മന്ത്രാലയം വ്യക്ത മാക്കി.
ഗാൽവാനിലേയും പാംഗോങ്‌സോ തടാകക്കരയിലേയും സേനാ പിന്മാറ്റം നേരത്തേ പൂർത്തി യായിരുന്നു. മൂന്നാമത്തെ മേഖലയായ ഗോഗ്രാ അതിർത്തിയിലെ പിന്മാറ്റമാണ് രണ്ടു വർഷത്തെ തുടർച്ചയായ സമ്മർദ്ദങ്ങൾക്കൊടുവിൽ ഈ മാസം ചൈന പൂർത്തിയാക്കിയത്. അരലക്ഷം സൈനികരെ അതിർത്തിയിലെത്തിച്ച ചൈനയ്‌ക്കെതിരെ അത്രതന്നെ സൈനികരെ അണിനിരത്തിയാണ് ഇന്ത്യയും പ്രതിരോധം തീർത്തത്. ചൈനീസ് സൈന്യം ഇന്ത്യക്കെതിരെ പ്രകോപനം സൃഷ്ടിക്കാറുള്ള ദൗലദ് ബെഗ് ഓൾഡിയിലേയും ദോംചോക് മേഖലയിലെ തർക്കം പരിഹരിക്കപ്പെട്ടിട്ടില്ലെന്നും കരസേന അറിയിച്ചു.
ചൈനയുടെ ഏതു നീക്കവും ഏതു മേഖലയിലും നേരിടാൻ പാകത്തിന് നിശ്ചിത അകല ത്തിൽ സൈന്യത്തെ വിന്യസിച്ചാണ് ഇന്ത്യ അതിർത്തി സംരക്ഷിക്കുന്നത്. കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ നേരിട്ടാണ് ചൈനീസ് അതിർത്തിയിലെ നീക്കങ്ങൾ വിലയിരുത്തി നിർദ്ദേശങ്ങൾ നൽകുന്നത്. വടക്കൻ കമാന്റിനെ സർവ്വസജ്ജരാക്കി നിർത്തിയാണ് കരസേന അതിർത്തിയിൽ ജാഗ്രത വർദ്ധിപ്പിച്ചിരിക്കുന്നത്. സൈന്യത്തിന്റെ കരുത്ത് വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി എക്‌സർസൈസ് ബ്ലിറ്റ്‌സ്‌ക്രീഗ്, എക്‌സർസൈസ് റെഡ് ഹണ്ട് എന്നിവയ്‌ക്ക് പിന്നാലെ എക്‌സർസൈസ് പർവത് പ്രഹാർ എന്നിവയും കരസേന പൂർത്തിയാക്കിതായി കമാന്റർമാർ അറിയിച്ചു.
Comments