തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസില്‍ മന്ത്രി വി.ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവർ ഇന്ന് കോടതിയിൽ ഹാജരായി. വി.ശിവന്‍കുട്ടി, കെ.ടി.ജലീല്‍, കെ.അജിത്, കെ.കുഞ്ഞുമുഹമ്മദ്, സി.കെ.സദാശിവന് എന്നീ അഞ്ചു പ്രതികളാണ് ഇന്ന് കോടതിയില്‍ ഹാജരായത്. കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചെങ്കിലും മന്ത്രിയുള്‍പ്പെടെയുള്ള അഞ്ചുപേരും കുറ്റം നിഷേധിച്ചു. അന്വേഷണസംഘം ഹാാജരാക്കിയ ദൃശ്യങ്ങളടങ്ങിയ തെളിവുകള്‍ വേണമെന്നാണ് പ്രതിഭാഗം കോടതിയില്‍ അവശ്യപ്പെട്ടത്.
ദൃശ്യങ്ങളടങ്ങിയ തെളിവുകള്‍ പ്രതികള്‍ക്ക് അര്‍ഹതപ്പെട്ടതാണെന്നു പ്രോസിക്യൂഷനും നിലപാടെടുത്തു. ഇതോടെ പത്തു ദിവസത്തിനകം തെളിവുകൾ പ്രതിഭാഗത്തിന് നല്‍കാനും കോടതി ഉത്തരവിട്ടു. അസുഖമാണെന്ന് കാണിച്ച് ഇ.പി.ജയരാജന് കോടതിയിൽ ഹാജരായില്ല. അഭിഭാഷകൻ മുഖേന അസുഖമാണെന്നു കാണിച്ച് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്കി. കേസ് ഈ മാസം 26ന് വീണ്ടും പരിഗണിക്കും. അന്നേ ദിവസം ഹാജരാകണമെന്നു ജയരാജനു കോടതി നിര്‍ദേശം നല്കി. ജയരാജനെക്കൂടി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ച ശേഷമാകും വിചാരണ തീയതി പ്രഖ്യാപിക്കുക.
2015 മാര്‍ച്ച് 13 നു അന്നത്തെ ധനമന്ത്രിയായിരുന്ന കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുമ്പോള്‍ സഭയ്ക്കുള്ളില്‍ അക്രമം നടത്തി രണ്ടു ലക്ഷത്തി ഇരുപത്തി മൂവായിരം രൂപയുടെ നഷ്ടം വരുത്തിയെന്നതാണ് കേസ്.
അതേസമയം അന്നേ ദിവസം കെ.കെ. ലതികയെ ആക്രമിച്ചെന്ന കേസില്‍ മുന്‍ കോണ്‍ഗ്രസ് എംഎല്‍എമാരായ എ.ടി.ജോര്‍ജിനും എം.എ.വാഹിദിനും കോടതി വാറന്റ് പുറപ്പെടുവിച്ചു.നിരന്തരം ആവശ്യപ്പെട്ടിട്ടും മുൻ എംഎൽഎമാർ ഹാജരാകാത്തതിനെ തുടർന്നാണ് വാറന്റ് അയച്ചിരിക്കുന്നത്. നിയമസഭയിൽ വച്ച് തന്നെ മർദ്ദിച്ചുവെന്ന് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് കെ.കെ ലതിക പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
Comments