ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ വെച്ച് യുവതി പ്രസവിച്ചു. സെക്കന്തരാബാദ്-വിശാഖപട്ടണം തുരന്തോ എക്സ് പ്രസിലാണ് യുവതി പെൺകുഞ്ഞിന് ജന്മം നൽകിയത്. ചീപുരുപള്ളിയിലെ പൊന്നം ഗ്രാമത്തിലെ സത്യവതിയാണ് തീവണ്ടിയിൽ പ്രസവിച്ചത്. പ്രസവ വേദന അനുഭവപ്പെട്ട യുവതിയെ സഹായിക്കാൻ 23 കാരിയായ സ്വാതി റെഡ്ഡി എന്ന മെഡിക്കൽ വിദ്യാർത്ഥിയും ഓടിയെത്തി.
ഭർത്താവിനൊപ്പം ഹൈദരാബാദിൽ നിന്ന് സ്വന്തം നാട്ടിലേക്ക് യാത്ര ചെയ്യുകയായിരുന്നു സത്യവതി. ഇതിനിടെ പുലർച്ചെ നാല് മണിയോടെയാണ് ഇവർക്ക് പ്രസവവേദന തുടങ്ങിയത്. അടുത്തൊന്നും പ്രധാന സ്റ്റേഷനുകൾ ഇല്ലാത്തതിനാൽ ആശുപത്രിയിൽ എത്തിക്കുന്നത് ബുദ്ധിമുട്ടായിരുന്നു. ഇതോടെ ഭർത്താവ് സത്യനാരായണൻ കംപാർട്‌മെന്റിലെ മറ്റ് സ്ത്രീകളോട് സഹായം തേടി. സ്വാതി റെഡ്ഡിയെ വിളിച്ച് സഹായിക്കാമോ എന്ന് ചോദിച്ചു. എന്നാൽ സ്വാതി മെഡിക്കൽ വിദ്യാർത്ഥിയാണെന്ന് സത്യനാരായണന് അറിയില്ലായിരുന്നു.
ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് സ്വാതി ഓടിയെത്തി. സീറ്റിന് സമീപം തുണി കൊണ്ട് മറിച്ചു. പിന്നെ വളരെ ശ്രദ്ധയോടെ കുഞ്ഞിനെ പുറത്തെടുത്തു. അത്യാവശ്യ മരുന്നുകൾ സ്വാതിയുടെ കൈയ്യിൽ തന്നെയുണ്ടായിരുന്നു. അമ്മയ്‌ക്കും കുഞ്ഞിനും ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നും തന്നെയില്ല.
വിശാഖപട്ടണത്തെ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്റ് മാനേജ്മെന്റ് മെഡിക്കൽ കോളേജിൽ ഹൗസ് സർജൻസി ചെയ്യുകയാണ് സ്വാതി.
Comments