ഡൽഹി: അന്താരാഷ്‌ട്ര സമൂഹത്തിന് മുഴുവൻ ഭീഷണിയായതിനാലാണ് യുണൈറ്റഡ് നേഷൻസ് സെക്യൂരിറ്റി കൗൺസിൽ ഭീകരരുടെ പട്ടിക തയ്യാറാക്കിയത്. എന്നാൽ ചില രാജ്യങ്ങൾ സ്വന്തം താൽപര്യങ്ങൾക്കൾക്കനുസരിച്ച് ഈ പട്ടിക തടയുകയാണെന്ന് ചൈനയുടെ പേരെടുത്ത് പരാമർശിക്കാതെ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വിമർശിച്ചു. ഫ്രഞ്ച് വിദേശകാര്യ മന്ത്രി കാതറിൻ കൊളോണയുമായുള്ള ചർച്ചയ്‌ക്ക് ശേഷം നടത്തിയ മാദ്ധ്യമ സമ്മേളനത്തിലാണ് ജയശങ്കർ ഇക്കാര്യം വ്യക്തമാക്കിയത്. പാകിസ്താൻ ആസ്ഥാനമായുള്ള ഭീകരരെ പ്രഖ്യാപിക്കാനുള്ള യുഎൻഎസ്‌സി നിർദ്ദേശങ്ങൾ തടഞ്ഞതിനെക്കുറിച്ചുള്ള ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു എസ്.ജയശങ്കർ.
അന്താരാഷ്‌ട്ര സമൂഹത്തിന് മുഴുവൻ തീവ്രവാദികൾ ഭീഷണിയായതിനാലാണ് പട്ടിക തയ്യാറാക്കിയത്. ഇന്ത്യയും ഫ്രാൻസും വർഷങ്ങളായി സഹകരിച്ച് പ്രവർത്തിക്കുന്നു. എന്നാൽ ചില ഇടുങ്ങിയ ചിന്താഗതിയുള്ള രാജ്യങ്ങൾ സഹകരണങ്ങൾക്ക് തയ്യാറല്ല. അവരുടെ സ്വന്തം താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി ഭീകരവാദികളുടെ പട്ടിക തടയുന്നു. എന്നാൽ അത് അവരെതന്നെ അപകടത്തിലാക്കുമെന്നും ചൈനയെ വിമർശിച്ച് ജയശങ്കർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
പാകിസ്താൻ ആസ്ഥാനമായുള്ള ജെയ്‌ഷെ മുഹമ്മദ് (ജെഇഎം) ഡെപ്യൂട്ടി ചീഫ് അബ്ദുൾ റൗഫ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള യുഎൻഎസ്‌സിയുടെ നീക്കം ചൈന കഴിഞ്ഞ മാസം തടഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ ശക്തമായ വിമർശനം. ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിന്റെ ഇളയ സഹോദരനായ അബ്ദുൾ റൗഫ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാൻ ഇന്ത്യയും യുഎസും സംയുക്ത നിർദ്ദേശം നൽകിയപ്പോൾ ചൈന അതിനെ തടഞ്ഞിരുന്നു. എന്നാൽ യുഎൻ ഉന്നത സമിതിയിലെ മറ്റ് 14 അംഗരാജ്യങ്ങളും ഈ നിർദ്ദേശത്തെ പിന്തുണച്ചു. പാകിസ്താൻ ആസ്ഥാനമായുള്ള ലഷ്‌കർ-ഇ-ത്വയ്ബയുടെ ഡെപ്യൂട്ടി നേതാവ് അബ്ദുൾ റഹ്മാൻ മക്കിയെ കരിമ്പട്ടികയിൽ പെടുത്താനുള്ള ഇന്ത്യയുടെയും യുഎസിന്റഎയും സമാനമായ സംയുക്ത നിർദ്ദേശം ഇതിന് മുമ്പും ചൈന തടഞ്ഞിരുന്നു.
Comments