മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. സംഭവത്തിൽ രണ്ട് ഇൻഡിഗോ വിമാന കമ്പനി ജീവനക്കാർ പിടിയിലായി. ഇൻഡിഗോ എയർലൈൻ സീനിയർ എക്‌സിക്യൂട്ടീവ് സാജിദ് റഹ്മാൻ, കസ്റ്റമർ സർവീസ് ഏജന്റ് മുഹമ്മദ് സാമിൽ എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്നും കോടികൾ വിലമതിക്കുന്ന സ്വർണവും പിടിച്ചെടുത്തു.
ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. വിദേശത്ത് നിന്നും വിമാനത്താവളത്തിൽ എത്തിച്ച സ്വർണം പുറത്തെത്തിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും കസ്റ്റംസിന്റെ പിടിയിലായത്. വയനാട് സ്വദേശി അസ്‌കർ അലിയുടെ പേരിലുള്ളതായിരുന്നു സ്വർണം അടങ്ങിയ ബാഗ്. എന്നാൽ വിമാനത്താവളത്തിൽ വെച്ച് ഇയാൾ ബാഗ് ഉപേക്ഷിച്ച് കടന്നു കളഞ്ഞു. ഇയാൾക്കായുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.
4.9 കിലോ സ്വർണമാണ് ബാഗിൽ ഉണ്ടായിരുന്നത്. മിശ്രിത രൂപത്തിലാക്കിയായിരുന്നു സ്വർണം. ഇവരിൽ നിന്നും പിടിച്ച സ്വർണത്തിന് വിപണിയിൽ 2.5 കോടി രൂപയോളം മൂല്യം വരുമെന്ന് കസ്റ്റംസ് അറിയിച്ചു. ഉടമസ്ഥൻ ഇല്ലാത്തതിനാൽ മറ്റ് സാക്ഷികളുടെയും വിമാന കമ്പനി ജീവനക്കാരുടെയും സാന്നിദ്ധ്യത്തിൽ രാത്രിയോടെയായിരുന്നു പെട്ടി തുറന്ന് പരിശോധിച്ചത്.
സാജിദ് റഹ്മാനും മുഹമ്മദ് സാമിലും നേരത്തെയും വിമാനത്താവളത്തിലെത്തിയ സ്വർണം പുറത്തെത്തിച്ചിട്ടുണ്ട്. സംഭവ ശേഷം കസ്റ്റംസ് അധികൃതർ വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. ഇതിലാണ് നേരത്തെയും സ്വർണം കടത്തിയിരുന്നതായി വ്യക്തമായത്. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
Comments