ഇസ്ലാമാബാദ്: മുൻ പാക് അമ്പയർ അസദ് റൗഫ്(66) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. സഹോദരനായ താഹിറാണ് അസദ് റൗഫിന്റെ മരണ വിവരം പുറത്ത് വിട്ടത്. ഏറെ നാളായി ലാഹോറിൽ വസ്ത്ര വ്യാപാര സ്ഥാപനം നടത്തിവരികയായിരുന്നു റൗഫ്. കട അടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പാകിസ്താനിൽ നിന്നുള്ള ഏറ്റവും മികച്ച അമ്പയർമാരിലൊരാളായിരുന്നു റൗഫ്. 1998ലാണ് അമ്പയറായി അദ്ദേഹം തന്റെ കരിയർ ആരംഭിക്കുന്നത്. 2000ത്തിൽ പാകിസ്താനും ശ്രീലങ്കയും തമ്മിൽ നടന്ന ഏകദിന മത്സരത്തിലൂടെയാണ് അന്താരാഷ്‌ട്ര അരങ്ങേറ്റം കുറിക്കുന്നത്. 2004ൽ അദ്ദേഹം അന്താരാഷ്‌ട്ര അമ്പയർമാരുടെ പാനലിൽ ഇടം നേടി. 2005ൽ ആദ്യ ടെസ്റ്റ് മത്സരം നിയന്ത്രിച്ചു.
13 വർഷത്തിനിടെ 231 അന്താരാഷ്‌ട്ര മത്സരങ്ങൾ നിയന്ത്രിച്ചു. 2006ൽ റൗഫ് ഐസിസിയുടെ എലൈറ്റ് പാനലിൽ അംഗമായി. അലീൻ ദാറിനൊപ്പം പാകിസ്താൻ അമ്പയറിംഗ് പാനലിനെ ഏറെ പ്രശസ്തനാക്കിയ വ്യക്തി കൂടിയാണ് റൗഫ്. 2013ൽ ഐപിഎൽ ഒത്തുകളി വിവാദത്തിൽ ഉൾപ്പെട്ടതോടെയാണ് ഇദ്ദേഹത്തിന്റെ കരിയർ അവസാനിക്കുന്നത്. അതേവർഷം തന്നെ അമ്പയർമാരുടെ എലൈറ്റ് പാനലിൽ നിന്നും റൗഫ് പുറത്താക്കപ്പെട്ടു.
കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ 2016ൽ റൗഫിന് ബിസിസിഐയുടെ വിലക്ക് വന്നു. വാതുവെപ്പുകാരിൽ നിന്ന് സമ്മാനങ്ങൾ സ്വീകരിച്ചുവെന്നും, ഒത്തുകളി വിവാദത്തിൽ പങ്കാളിയാണെന്നുമുള്ളതായിരുന്നു ഇയാൾക്കെതിരെയുള്ള പ്രധാന ആരോപണം. കഴിഞ്ഞ വർഷം റൗഫിനെതിരെ പീഡന ആരോപണവും ഉയർന്നിരുന്നു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നായിരുന്നു പരാതി. മുംബൈയിൽ നിന്നുള്ള ഒരു മോഡലാണ് ഇയാൾക്കെതിരെ പരാതി നൽകിയത്.
Comments