മുംബൈ: കളളപ്പണ ഇടപാടിൽ അറസ്റ്റിലായ മഹാരാഷ്‌ട്ര മുൻമന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക്കിനെതിരെ നിർണായക തെളിവുകൾ കോടതിയിൽ വെളിപ്പെടുത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ദാബൂദ് ഇബ്രാഹിമുമായുളള നവാബ് മാലിക്കിന്റെ ബന്ധം തെളിയിക്കുന്ന വിവരങ്ങളാണ് ഇഡി കോടതിയിൽ ബോധിപ്പിച്ചത്.
ദാവൂദിന്റെ സഹോദരി ഹസീന പാർക്കറുമായിട്ടാണ് നവാബ് മാലിക് ഇടപാടുകൾ നടത്തിയിരുന്നതെന്ന് ഇഡി ബോധിപ്പിച്ചു. അതുകൊണ്ടു തന്നെ കേസിൽ മാലിക് നിരപധിയാണെന്ന് കരുതേണ്ടെന്നും ഏജൻസി കോടതിയിൽ പറഞ്ഞു. നവാബ് മാലിക്കിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന സ്‌പെഷൽ കോടതിയിലാണ് ഇഡിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ അനിൽ സിംഗ് ഇക്കാര്യം വ്യക്തമാക്കിയത്.
കളളപ്പണം വെളുപ്പിക്കുന്നത് തടയുന്ന നിയമപ്രകാരം ഫെബ്രുവരി 23 നാണ് നവാബ് മാലിക്കിനെ അറസ്റ്റ് ചെയ്തത്. ദാബൂദ് ഇബ്രാഹിമിനെതിരെ എൻഐഎ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ അടിസ്ഥാനമാക്കിയാണ് ഇഡിയും അന്വേഷണം ആരംഭിച്ചത്.
കേസിൽ തന്നെ വിചാരണ ചെയ്യാനാവശ്യമായ തെളിവുകൾ ഇല്ലെന്ന നവാബ് മാലിക്കിന്റെ വാദത്തിന് മറുപടിയായിട്ടാണ് കോടതിയിൽ ഇഡി ദാവൂദുമായുളള ബന്ധം തെളിയിക്കുന്ന വിവരങ്ങൾ പങ്കുവെച്ചത്. ജാമ്യാപേക്ഷയെ ഇഡി എതിർക്കുകയും ചെയ്തു.
Comments