ശ്രീനഗർ: അടിസ്ഥാന സൗകര്യ വികസനത്തിൽ വൻ കുതിച്ച് ചാട്ടമാണ് ജമ്മുകശ്മീരിൽ നടന്നുകൊണ്ടിരിക്കുന്നത്. കേന്ദ്ര ഭരണ പ്രദേശത്ത് ആദ്യമായി ഇലക്ട്രിക് ട്രയിൻ ഓടിക്കാനുളള പ്രവർത്തനത്തിലാണ് ഇന്ത്യൻ റെയിൽവെ. 137 കിലോമീറ്റർ ദൈർഘ്യമുള്ള ബനിഹാൽ-ബാരാമുള്ള ഇടനാഴിയിലാണ് ആദ്യ ഇലക്ട്രിക് ട്രെയിൻ പ്രവർത്തനം ആരംഭിക്കുന്നത്.
ഇലക്ട്രിക് ട്രെയിൻ ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2ന് ഉദ്ഘാടനം ചെയ്യും. ജമ്മു കശ്മീർ സർക്കാരും ഇന്ത്യ റെയിൽവേയും ഇന്ത്യൻ റെയിൽവേ കൺസ്ട്രക്ഷൻ കമ്പനി ലിമിറ്റഡും ചേർന്നാണ് പദ്ധതി തയ്യാറാക്കിയത്. 2019 ഓഗസ്റ്റ് മുതൽ ആരംഭിച്ച ഈ പദ്ധതിക്കായി 324 കോടി രൂപ ചെലവ് വന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഖാസിഗുണ്ട്, ബുഡ്ഗാം, ബാരാമുള്ള എന്നിവിടങ്ങളിലായി മൂന്ന് പ്രധാന സബ് സ്റ്റേഷനുകളാണ് ഈ സഞ്ചാരപാതയിലുളളത്. അവിടെ നിന്നാണ് ഇലക്ട്രിക് ട്രെയിനിന് ആവശ്യമായ വൈദ്യുതി വിതരണം ചെയ്യുന്നത്. ഇലക്ട്രിക് റെയിൽ ലിങ്കിന്റെ പ്രിൻസിപ്പൽ ചീഫ് ഇലക്ട്രിക്കൽ എഞ്ചിനീയർ (പിസിഇഇ) സെപ്റ്റംബർ 26ന് പരിശോധന നടത്തും. റെയിൽ പാതയുടെ വൈദ്യുതീകരണം അന്തരീക്ഷ മലിനീകരണം കുറയ്‌ക്കും. ഇതിനുപുറമെ പ്രവർത്തന ചെലവിൽ 60 ശതമാനം കുറവ് വരുത്തുമെന്നും പ്രതീക്ഷിക്കുന്നു.
Comments