ലക്‌നൗ: ഉത്തർപ്രദേശിൽ ചന്ദനക്കുറി ധരിച്ച് ക്ലാസിലെത്തിയ വിദ്യാർത്ഥികൾക്ക് അദ്ധ്യാപകന്റെ ഭീഷണി. മിർസാപൂരിലെ ബാപ്പു ഉപ്രൗഥ് ഇന്റർ കോളേജിലെ വിദ്യാർത്ഥികളെയാണ് അദ്ധ്യാപകൻ മുഹമ്മദ് കാസിഫ് ഭീഷണിപ്പെടുത്തിയത്. കോളേജിന് സമീപത്തെ ശിവക്ഷേത്രത്തിലെ പൂജാരിയെയും ഭീഷണിപ്പെടുത്തി അദ്ധ്യാപകൻ ക്ഷേത്രം അടപ്പിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മൂന്ന് ദിവസത്തെ അവധിയ്‌ക്ക് ശേഷം പ്രധാന അദ്ധ്യാപകൻ മടങ്ങിയെത്തിയപ്പോഴായിരുന്നു സംഭവം പുറത്തറിഞ്ഞത്. ശിവ ക്ഷേത്രം അടച്ചിട്ടിരിക്കുന്നത് കണ്ടതോടെ പ്രധാന അദ്ധ്യാപകൻ ഡോ. ധരംജീത്ത് സിംഗ് പൂജാരിയെ വിളിച്ച് കാര്യം അന്വേഷിച്ചു. ഇതേ തുടർന്നാണ് ഭീഷണിയെ തുടർന്നാണ് ക്ഷേത്രം അടച്ചതെന്ന് പൂജാരി വെളിപ്പെടുത്തുകയായിരുന്നു.
കോളേജിന് തൊട്ട് സമീപമായാണ് ശിവ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. എല്ലാ ദിവസവും പൂജയ്‌ക്ക് ശേഷം പൂജാരി വിദ്യാർത്ഥികൾക്കായി ക്ഷേത്ര കവാടത്തിന് പുറത്ത് ചന്ദനം വയ്‌ക്കാറുണ്ട്. ഇത് അണിഞ്ഞാണ് ഭൂരിഭാഗം വിദ്യാർത്ഥികളും ക്ലാസിൽ എത്തുക. ഇവിടെ പ്രാർത്ഥിച്ച ശേഷം ക്ലാസിലേക്ക് കയറുന്ന വിദ്യാർത്ഥികളും ഉണ്ട്.
ഈ മാസം 12 ന് പ്രധാന അദ്ധ്യാപകൻ അവധിയിൽ പോയി. തുടർന്നുള്ള മൂന്ന് ദിവസം മുഹമ്മദ് കാസിഫിന് ആയിരുന്നു പ്രധാന അദ്ധ്യാപകന്റെ ചുമതല. അന്നേ ദിവസം രാവിലെ ക്ലാസിൽ എത്തിയ കാസിഫ് ചന്ദനക്കുറി ധരിച്ച വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുകയായിരുന്നു. പൂജാരിയെ സ്‌കൂളിലേക്ക് വിളിച്ചുവരുത്തി ക്ഷേത്രം നാല് മണിയ്‌ക്ക് ശേഷം മാത്രം തുറന്നാൽ മതിയെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ പൂജാരി ക്ഷേത്രം അടച്ചിടുകയായിരുന്നു.
അതേസമയം സംഭവത്തിൽ അദ്ധ്യാപകനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. അദ്ധ്യാപകനെതിരെ നടപടി സ്വീകരിക്കണമെന്ന് വിശ്വഹിന്ദു പരിഷത് ആവശ്യപ്പെട്ടു.
Comments