അഴിമതിക്കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച നടത്തിയ തിരച്ചിലിനിടെ കണ്ടെടുത്ത വിവരങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ എഎപി എംഎൽഎ അമാനത്തുള്ള ഖാനെ ഡൽഹി അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) അറസ്റ്റ് ചെയ്തു. അമാനത്തുള്ള ഖാനും അദ്ദേഹത്തിന്റെ ബിസിനസ് പങ്കാളി ഹമീദ് അലി ഖാൻ മസൂദുമായി ബന്ധപ്പെട്ട അഞ്ച് സ്ഥലങ്ങളിൽ ഡൽഹി എസിബി വെള്ളിയാഴ്ച റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിൽ 12 ലക്ഷം രൂപയും ലൈസൻസില്ലാത്ത ആയുധവും കണ്ടെടുത്തു.
ഡൽഹി വഖഫ് ബോർഡ് റിക്രൂട്ട്മെന്റിൽ ക്രമക്കേട് നടന്നതായി എസിബി അന്വേഷിക്കുന്നുണ്ട്. രണ്ട് വർഷം പഴക്കമുള്ള അഴിമതിക്കേസുമായി ബന്ധപ്പെട്ട് എഎപി നേതാവിന് വ്യാഴാഴ്ച ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയിരുന്നു. വെള്ളിയാഴ്ച ഉച്ചയ്‌ക്ക് 12 മണിയോടെയാണ് ഓഖ്ല എംഎൽഎയെ ചോദ്യം ചെയ്യാൻ വിളിച്ചത്. അഴിമതി നിരോധന നിയമപ്രകാരം 2020ൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് വിളിപ്പിച്ചത്.
പുതിയ വഖഫ് ബോർഡ് ഓഫീസ് പണികഴിപ്പിച്ചതിനാണ് തന്നെ വിളിച്ചുവരുത്തിയെന്ന് അവകാശപ്പെട്ട് ഡൽഹി വഖഫ് ബോർഡ് ചെയർമാനായ ഖാൻ നോട്ടീസിനെക്കുറിച്ച് ട്വീറ്റ് ചെയ്തിരുന്നു. ഖാനെതിരായ കേസിലെ സാക്ഷികളെ ‘ഭീഷണിപ്പെടുത്തി’ അന്വേഷണം തടസ്സപ്പെടുത്തിയതിന് ഡൽഹി വഖഫ് ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് ഇയാളെ മാറ്റണമെന്ന് ആവശ്യപ്പെട്ട് എസിബി, ലഫ്റ്റനന്റ് ഗവർണറുടെ സെക്രട്ടേറിയറ്റിന് കത്തയച്ചിരുന്നു.
വഖഫ് ബോർഡിന്റെ ബാങ്ക് അക്കൗണ്ടിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 7, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 120 ബി പ്രകാരം കേന്ദ്ര ഏജൻസി എഎപി എംഎൽഎയ്‌ക്കെതിരെ 2020 ജനുവരിയിൽ കേസ് ഫയൽ ചെയ്തു. ബോർഡിന്റെ വസ്തുക്കളിൽ വാടകയ്‌ക്ക് എടുക്കൽ, വാഹനങ്ങൾ വാങ്ങുന്നതിൽ അഴിമതി നടത്തൽ, ചട്ടങ്ങൾക്കു വിരുദ്ധമായി 33ലധികം ഉദ്യോഗസ്ഥരെ നിയമവിരുദ്ധമായി നിയമിക്കൽ തുടങ്ങിയവ ആണ് കേസ്.
Comments