ന്യൂഡൽഹി: ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്സിഒ) ആദ്യത്തെ ടൂറിസ്റ്റ്, സാംസ്‌കാരിക തലസ്ഥാനമായി വാരണാസി.വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്രയാണ് ഇക്കാര്യം അറിയിച്ചത്. 2022-23 വർഷത്തിലെ ഗ്രൂപ്പിംഗിന്റെ തലസ്ഥാനമായാണ് വാരണാസിയെ തിരഞ്ഞെടുത്തത്. ഈ വർഷത്തെ ഗ്രൂപ്പിംഗിന്റെ റൊട്ടേറ്റിംഗ് പ്രസിഡന്റ് സ്ഥാനം ഉസ്‌ബെക്കിസ്ഥാൻ ഇന്ത്യക്ക് കൈമാറി.
ഇന്ത്യയുമായുള്ള മറ്റു രാജ്യങ്ങളുടെ ബന്ധം ഊഷ്മളമാക്കാൻ ഇത് വഴി കഴിയുമെന്ന് ക്വാത്ര പറഞ്ഞു. വാരാണസിയുടെ ഈ അംഗീകാരം ആഘോഷിക്കുന്നതിനായി ഉത്തർപ്രദേശ് സർക്കാർ കേന്ദ്രവുമായി സഹകരിച്ച് നിരവധി പരിപാടികൾ സംഘടിപ്പിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി പറഞ്ഞു.
ഇന്ത്യയുടെ നേതൃത്വത്തിൽ സ്റ്റാർട്ടപ്പുകൾക്കായി പത്യേക വർക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കാനും എസ്സിഒ തീരുമാനിച്ചതായി ക്വാത്ര പറഞ്ഞു. ഇന്ത്യ അതിന്റെ സ്ഥിരം അധ്യക്ഷനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.ബെലാറസിനും ഇറാനും എസ്സിഒയുടെ സ്ഥിരാംഗത്വം നൽകാനും ഉച്ചകോടി തീരുമാനിച്ചു.
റഷ്യ, ചൈന, കിർഗിസ് റിപ്പബ്ലിക്, കസാക്കിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളുടെ പ്രസിഡന്റുമാർ 2001-ൽ ഷാങ്ഹായിൽ നടന്ന ഉച്ചകോടിയിലാണ് എസ്സിഒ രൂപീകരിച്ചത്.ഉസ്ബെക്ക് നഗരമായ സമർകണ്ടിൽ നടന്ന എസ്സിഒ ഉച്ചകോടിയിലെ ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിച്ചത് പ്രധാനമന്ത്രിയാണ്.















