കാബൂൾ: അഫ്ഗാനിസ്ഥാനിലെ മാതാപിതാക്കളിൽ 90 ശതമാനം പേരും പെൺകുട്ടികളെ സ്കൂളിൽ അയക്കാൻ താൽപര്യമുള്ളവരെന്ന് റിപ്പോർട്ട്.ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാദ്ധ്യമങ്ങൾ വഴി നടത്തിയ വോട്ടെടുപ്പിലാണ് ഈ സുപ്രധാന കാര്യം വ്യക്തമാക്കുന്നത്.
കുട്ടികളെ സ്കൂളിൽ അയക്കണോ വേണ്ടയോ എന്ന് വോട്ടുചെയ്യാൻ രക്ഷിതാക്കൾക്ക് ആവശ്യപ്പെട്ട് കൊണ്ട് പ്രാദേശിക മാദ്ധ്യമമായ ടോളോ ന്യൂസ് വോട്ടെടുപ്പ്് നടത്തിയിരുന്നു. ഫെയ്സ്ബുക്കും ഇൻസ്റ്റാഗ്രാമും ഉൾപ്പെടെയുള്ള സൈറ്റുകളിൽ നടത്തിയ വോട്ടെടുപ്പ് പ്രകാരം 90% ആളുകളും പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് അനുകൂലമായി വോട്ട് ചെയ്തു.ആറാം ക്ലാസ്സിന് മുകളിൽ പഠിക്കുന്ന പെൺകുട്ടികളെ സ്കൂളിൽ അയക്കാൻ മാതാപിതാക്കൾ തയ്യാറല്ലെന്ന് താലിബാൻ വിദ്യഭ്യാസ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്ന് രാജ്യത്തെ സ്കൂളുകൾ തുറക്കുന്നില്ലെന്നും
മന്ത്രാലയം അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സമൂഹമാദ്ധ്യമങ്ങൾ വഴി വോട്ടെടുപ്പ് സംഘടിപ്പിച്ചത്.
34,100-ലധികം ആളുകൾ ഫേസ്ബുക്കിൽ വോട്ട് രേഖപ്പെടുത്തി. 89.7% പേർ പെൺകുട്ടികൾക്കായി സ്കൂൾ തുറക്കുന്നതിനെ പിന്തുണക്കുകയും 10.3% പേർ എതിർക്കുകയും ചെയ്തു.ഇൻസ്റ്റാഗ്രാമിൽ 9,820 ഉപയോക്താക്കളാണ് പങ്കെടുത്തത്. 8,998 പേർ പെൺകുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസത്തിന് വോട്ട് ചെയ്തു, 5% പേർ പിന്തുണച്ചിട്ടില്ല.3% പേർക്ക് അഭിപ്രായമില്ലെന്നും വ്യക്തമാക്കി. ആകെ കണക്കുകൾ പ്രകാരം 10 ശതമാനം പേരാണ് പെൺകുട്ടികളെ സ്കൂളിൽ അയക്കുന്നത് സംബന്ധിച്ച് എതിർപ്പ് പ്രകടിപ്പിച്ചത്. ഇത്തരക്കാരെ പറഞ്ഞ് മനസിലാക്കാൻ കഴിയുമെന്ന് വനിതകളുടെ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന മറിയം മറോഫ് അർവിൻ പറഞ്ഞു.
താലിബാൻ ഭരണകൂടം അധികാരം പിടിച്ചെടുത്തതു മുതൽ ആറാം ക്ലാസിന് മുകളിലുള്ള കുട്ടികൾക്ക് സ്കൂളിൽ പോകുന്നത് വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ അഫ്ഗാൻ പൗരന്മാർ സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് എതിരല്ലെന്നും വളരെ കുറച്ച് ആളുകൾ തെറ്റിധാരണ കാരണം മാത്രമാണ് എതിർക്കുന്നതെന്നും അർവിൻ സൂചിപ്പിച്ചു.രാജ്യത്തെ സ്ത്രീകൾക്ക് വിദ്യാഭ്യാസവും തൊഴിലും നൽകുമെന്ന വാഗ്ദാനത്തിലാണ് ഭീകര സംഘടന അധികാരത്തിലേറിയത്. എന്നാൽ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ സ്കൂളുകളിൽ നിന്നും അധ്യാപകരെയും കുട്ടികളെയും വിലക്കിയിരുന്നു.
Comments