ഐസ്വാൾ: വിദേശ മൃഗങ്ങളെ കടത്തിയ രണ്ട് പേർ മിസോറമിലെ ഖൗൽസൾ ജില്ലയിൽ പിടിയിൽ. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രണ്ടംഗ സംഘം പോലീസ് പിടിയിലായത്. പ്രതികളിൽ നിന്നും രണ്ട് സ്‌പൈഡർ കുരങ്ങുകളെയും ഒരു ഇന്ദ്രി ലെമൂറിനെയും കണ്ടെടുത്തതായി അഡീഷണൽ എസ്പി ലാൽറിംഗ്ലിയാന പചാവു വ്യക്തമാക്കി.
കണ്ടെടുത്ത മൃഗങ്ങളെ മ്യാൻമറിൽ നിന്നും കടത്തിയതാണെന്ന് പ്രതികൾ സമ്മതിച്ചു. വടക്കുകിഴക്കൻ നഗരമായ ചമ്പായി സ്വദേശികളാണ് മൃഗങ്ങളെ കടത്തിയത്. രക്ഷപ്പെടുത്തിയ മൃഗങ്ങളെ കസ്റ്റംസിന്റെ പ്രതിരോധ സേനയ്‌ക്ക് കൈമാറിയതായി പോലീസ് അറിയിച്ചു.
ചിലന്തിയെ പോലെ തോന്നിക്കുന്നതിനാലാണ് ഇവയെ സ്‌പൈഡർ കുരങ്ങുകളെന്ന് വിളിക്കുന്നത്. നീളമുള്ളതും നേർത്തതുമായ കൈകളുള്ള ജീവിയാണിവ. ഈ കൈകൾ മരങ്ങൾക്കിടയിലൂടെ സഞ്ചരിക്കാൻ സഹായിക്കുന്നു. മെക്‌സിക്കോയിലെയും ബോളീവിയയിലെയും ഉഷ്ണമേഖല മഴക്കാടുകളിലാണ് സ്‌പൈഡർ കുരങ്ങുകൾ കാണപ്പെടുന്നത്. മഡഗാസ്‌കർ വനങ്ങളിലാണ് ഇന്ദ്രി ലെമൂറിനെ കൂടുതലായും കാണപ്പെടുന്നത്.
Comments