എഐസിസി പ്രസിഡന്റ് ആകുമെന്ന അഭ്യൂഹങ്ങളെ തളളി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ ഗാന്ധിയുടെ പേര് നിർദ്ദേശിച്ച് ഗെഹ്ലോട്ട് പാർട്ടിയുടെ തലവനാകില്ലെന്ന വ്യക്തമായ സൂചന നൽകിയിരിക്കുകയാണ്. അധ്യക്ഷനായി രാഹുൽ ഗാന്ധിയെ നിയമിക്കുന്നതിനുള്ള അനൗപചാരിക പ്രമേയം രാജസ്ഥാൻ കോൺഗ്രസ് ശനിയാഴ്ച ഏകകണ്ഠമായി പാസാക്കി. ദേശീയ അധ്യക്ഷൻ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ തിരഞ്ഞെടുത്ത പ്രതിനിധികളുടെ യോഗത്തിലാണ് അശോക് ഗെഹ്ലോട്ടിന്റെ പ്രമേയം.
രാഹുൽ ഗാന്ധിക്ക് അനുകൂലമായി കൈകൾ ഉയർത്താൻ മുഖ്യമന്ത്രി പ്രതിനിധികളോട് ആവശ്യപ്പെടുകയും എല്ലാ നേതാക്കളും അദ്ദേഹത്തിന്റെ നിർദ്ദേശത്തെ പിന്തുണക്കുകയും ചെയ്തു. സംസ്ഥാന അധ്യക്ഷന്മാരെ നിയമിക്കാനും മറ്റ് നിയമനങ്ങൾ നടത്താനും ദേശീയ പാർട്ടി അധ്യക്ഷന് അധികാരം നൽകണമെന്ന പ്രമേയവും യോഗത്തിൽ പ്രതിനിധികൾ പാസാക്കി. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെത്തുടർന്ന് രാഹുൽ ഗാന്ധിയെ പാർട്ടിയുടെ ദേശീയ അധ്യക്ഷനാക്കാനുള്ള പ്രമേയം പാസാക്കി.
എല്ലാവരും കൈകൾ ഉയർത്തി അതിനെ പിന്തുണച്ചതായി ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി പ്രതാപ് സിംഗ് ഖച്ചരിയവാസ് പറഞ്ഞു. സംസ്ഥാന കോൺഗ്രസ് അധ്യക്ഷനെയും എഐസിസി അംഗങ്ങളെയും നിയമിക്കാനുള്ള അവകാശം പാർട്ടി ഹൈക്കമാൻഡിന് വിട്ടുകൊടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജയ്പൂരിൽ നടന്ന യോഗത്തിൽ കോൺഗ്രസ് സംസ്ഥാന ഇൻചാർജ് അജയ് മാക്കൻ, സംഘടനാ തിരഞ്ഞെടുപ്പ് ഓഫീസർ (പിആർഒ) രാജേന്ദ്ര കുംപാവത്, സംസ്ഥാന പ്രസിഡന്റ് ഗോവിന്ദ് സിങ് ദോതസ്ര, സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള പാർട്ടി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായാണ് സംസ്ഥാന ഘടകത്തിന്റെ പ്രമേയം. സെപ്തംബർ 24നും 30നും ഇടയിൽ അധ്യക്ഷനാകാനുളള നാമനിർദ്ദേശങ്ങൾ സമർപ്പിക്കാം. രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷനാക്കാൻ 2017ൽ സംസ്ഥാന ഘടകങ്ങളും സമാനമായ പ്രമേയം പാസാക്കിയിരുന്നു. എന്നാൽ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ പരാജയത്തിന് ശേഷം അദ്ദേഹം രാജിവച്ചു.
ഒക്ടോബർ 17നാണ് കോൺഗ്രസ് ദേശീയ അധ്യക്ഷ തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത് മുതൽ ഗെഹ്‌ലോട്ട് അധ്യക്ഷനാകുമെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ പാർട്ടി അധ്യക്ഷനായാൽ മുഖ്യമന്ത്രി സ്ഥാനം തന്റെ എതിരാളി സച്ചിൻ പൈലറ്റിന് വിട്ടുനൽകേണ്ടി വരുമെന്ന ഭയം ഗെഹ്ലോട്ടിനുണ്ട്. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് ഗെഹ്‌ലോട്ടിനുളള വിമുഖതയുടെ കാരണം അതാണ്.
Comments