ചെന്നൈ: ഇ.വി രാമസ്വാമി പെരിയാറിന്റെ ജന്മദിനത്തിൽ തിരുച്ചിയിലെ ശ്രീ രംഗനാഥൻ ക്ഷേത്രത്തിൽ ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയത് കർശന സുരക്ഷ. ക്ഷേത്രത്തിന് മുൻപിൽ മനുസ്മൃതിയും വേദോപനിഷത്തുകളും കത്തിക്കുമെന്ന രാഷ്‌ട്രീയ സംഘടനകളുടെ ഭീഷണിയെ തുടർന്നായിരുന്നു നടപടി. ശനിയാഴ്ചയായിരുന്നു പെരിയാറിന്റെ ജന്മദിനം.
ക്ഷേത്രത്തിന് ചുറ്റും വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചായിരുന്നു ഭക്തർക്ക് സുരക്ഷയൊരുക്കിയിരുന്നത്. ദ്രാവിഡർ കഴകം, മക്കൾ അധികാരം എന്നീ സംഘടനകളായിരുന്നു ഭീഷണി മുഴക്കിയിരുന്നത്. ഇതിന് പിന്നാലെ പെരിയാറിന്റെ ജന്മദിനത്തിൽ ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസിയായ രംഗരാജൻ നരസിംഹൻ മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിലാണ് മധുര ബെഞ്ച് അനുകൂല വിധി പുറപ്പെടുവിച്ചത്.
നാളുകൾക്ക് മുൻപ് സംഘടനകൾ ക്ഷേത്രത്തിന് മുൻപിൽ പെരിയാറിന്റെ പ്രതിമ സ്ഥാപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. ഇതിനിടെയാണ് ഹൈന്ദവ മത ഗ്രന്ഥങ്ങൾ അഗ്നിക്കിരയാക്കുമെന്ന ഭീഷണി മുഴക്കിയത്. എന്നാൽ വൻ സുരക്ഷയുണ്ടായിരുന്നതിനാൽ ക്ഷേത്രത്തിന് മുൻപിൽ അനിഷ്ട സംഭവങ്ങളൊന്നും അരങ്ങേറിയിരുന്നില്ല.
Comments