സഹാറൻപൂർ: ഉത്തർപ്രദേശിലെ മദ്രസ്സകളുടെ സർവ്വേ നടത്തുന്നതിൽ എതിർപ്പില്ലെന്ന് ജം ഇയ്യുത്തുൽ ഉലമ ഇ ഹിന്ദ് തലവൻ അർഷാദ് മദനി. സംസ്ഥാനത്ത് മദ്രസ്സകളുടെ കൺവെൻഷൻ നടക്കാനിരിക്കെയാണ് സർവ്വേയ്‌ക്ക് അനുകൂല നിലപാട് സ്വീകരിച്ചിരിക്കുന്നത്. അംഗീകാരമില്ലാത്ത മദ്രസ്സകൾ കണ്ടെത്താൻ സർക്കാർ ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സർവ്വേ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
സർക്കാർ മദ്രസകൾക്ക് മേൽ സമ്മർദ്ദം ഏർപ്പെടുത്തിയതിനെ തുടർന്ന് സംസ്ഥാനത്തെ മദ്രസകൾ സൂക്ഷ്മതയോടെയാണ് പ്രവർത്തിക്കുന്നത്. നിരവധി അക്രമ സംഭവങ്ങൾ മദ്രസകൾ കേന്ദ്രീകരിച്ച് നടക്കുന്നുണ്ടായിരുന്നു. സംസ്ഥാനത്ത് നടന്ന വൻ കലാപങ്ങൾ പോലും മദ്രസയിൽ രഹസ്യമായി സംഘടിപ്പിച്ച ചർച്ചകളിൽ നിന്നുമാണ് ഉണ്ടായിരുന്നത്. ഇത്തരം സംഭവങ്ങൾ ഉണ്ടായതിനെ തുടർന്നാണ് മദ്രസകൾക്ക് മേലെ നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്.
സർക്കാർ ഭൂമിയിൽ അനധികൃതമായി നിർമ്മിച്ച കെട്ടിടങ്ങൾ മുൻപ് പൊളിച്ചു നീക്കാൻ ശ്രമം നടത്തിയിരുന്നു. ഇതിനെ തുടർന്ന് സ്വന്തം ഭൂമിയിലാണ് മദ്രസകൾ നിർമ്മിച്ചിട്ടുള്ളതെന്ന് മത നേതാക്കൾ പറഞ്ഞു. അതേ സമയം സർക്കാർ നിയമങ്ങൾ കൃത്യമായി പാലിക്കണമെന്ന് കൺവെൻഷനിൽ പങ്കെടുക്കുന്ന 250 മദ്രസ പ്രതിനിധികളോടും മദനി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന മദ്രസ വിദ്യാർത്ഥികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ സർവ്വേ നടത്തുന്നതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.
Comments