അമൃത്സർ: ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ ബിജെപി പ്രവേശനം ഇന്ന്. ക്യാപ്റ്റന്റെ ലോക് കോൺഗ്രസ് പാർട്ടിയും ബിജെപിയിൽ ലയിപ്പിക്കും. ഏഴ് മുൻ എംഎൽഎമാരും ഒരു മുൻ എംപിയും അമരീന്ദറിനൊപ്പം ബിജെപിയിൽ ചേരും. ക്യാപ്റ്റന്റെ മകൻ രൺ ഇന്ദർ സിംഗ്, മകൾ ജയ് ഇന്ദർ കൗർ, ചെറുമകൻ നിർവാൻ സിംഗ് എന്നിവരും ബിജെപിയിൽ ചേർന്നേക്കും.
ഇന്ന് പഞ്ചാബ് ലോക് കോൺഗ്രസ് ബി.ജെ.പിയിൽ ലയിച്ചതിന് ശേഷം പട്യാലയിൽ നടക്കുന്ന ചടങ്ങിൽ പി.എൽ.സി പ്രവർത്തകരെ ബി.ജെ.പിയിൽ ഉൾപ്പെടുത്തുമെന്ന് അമരീന്ദർ സിംഗിന്റെ അടുത്ത സഹായി കെ.കെ ശർമ്മ നേരത്തെ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ആഴ്ച ആദ്യം ക്യാപ്റ്റൻ അമരീന്ദർ സിംഗ് ഡൽഹിയിൽ ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുവരുടെയും ചർച്ചയ്‌ക്ക് പിന്നാലെ ക്യാപ്റ്റൻ ബിജെപിയിലേക്ക് പോയേക്കുമെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നു.
കഴിഞ്ഞ വർഷം പഞ്ചാബിൽ അതിരൂക്ഷമായ രാഷ്‌ട്രീയ പ്രതിസന്ധി തുടരുന്നതിനിടെയായിരുന്നു ക്യാപ്റ്റൻ മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ് കോൺഗ്രസിൽ നിന്നും വിട്ടത്. തുടർന്ന് പഞ്ചാബ് ലോക് കോൺഗ്രസ് എന്ന പാർട്ടിക്ക് രൂപം നൽകുകയായിരുന്നു. പഞ്ചാബിന്റെ മുഖ്യമന്ത്രി പദത്തിൽ മൂന്ന് പ്രാവശ്യം അധികാരത്തിലിരുന്ന നേതാവാണ് ക്യാപ്റ്റൻ അമരീന്ദർ സിംഗ്. പിസിസി അദ്ധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവുമായുള്ള പടലപ്പിണക്കങ്ങളും കോൺഗ്രസ് നേതൃത്വത്തിന്റെ തഴഞ്ഞ മനോഭാവവുമാണ് 89 കാരനായ ക്യാപ്റ്റൻ പാർട്ടി വിടുന്നതിലേക്ക് നയിച്ചത്.
Comments