മുംബൈ : കമ്യൂണിസ്റ്റ് ഭീകരതയുടെ വേരുകൾ തുടച്ചുനീക്കാൻ പുതിയ നടപടികളുമായി ഒരു ഗ്രാമം മുഴുവൻ ഒത്തുചേരുകയാണ്. മഹാരാഷ്‌ട്രയിലെ ഗഡ്ചിറോളി ജില്ലയിലുളള മുൾച്ചേറ എന്ന ഗ്രാമത്തിലെ ആളുകളാണ് രാജ്യസ്‌നേഹം വർദ്ധിപ്പിക്കുന്നതിനായി പുതിയ നടപടികൾ ആരംഭിച്ചത്.
മുംബൈയിൽ നിന്നു 900 കിലോമീറ്റർ അകലെയുള്ള മുൽചേറയിൽ ഏകദേശം 2,500 പേരാണ് താമസം. പോലീസുമായുള്ള കമ്യൂണിസ്റ്റ് ഭീകരരുടെ ഏറ്റുമുട്ടലുകൾക്ക് പേരുകേട്ട ഇടം കൂടിയാണിത്. എന്നാൽ ഇത്തരം തീവ്ര ആശയങ്ങളെല്ലാം മാറ്റിവെച്ച് ഭീകരതയിൽ നിന്ന് മുക്തമാകാനുള്ള നീക്കത്തിലാണ് നാട്. ഇതിന്റെ ഭാഗമായിട്ടാണ് ഗ്രാമത്തിലെ എല്ലാവരും ഒത്തുകൂടി ദേശീയ ഗാനം ആലപിക്കുന്നത്. എല്ലാ ദിവസവും രാവിലെ 8.45 ന് ഗ്രാമവാസികൾ ഒത്തുകൂടി ഇവിടെ ദേശീയഗാനം ആലപിക്കും.
ഇത് മികച്ച ഒരു കാര്യമാണെന്നും എന്നും ദേശീയ ഗാനം ആലപിക്കുന്നതിലൂടെ ഗ്രാമവാസികളിൽ ദേശസ്‌നേഹം വർദ്ധിക്കുമെന്നും ഗഡ്ചിറോളി സൂപ്രണ്ട് അങ്കിത് ഗോയൽ പറഞ്ഞു.
തെലങ്കാനയിലെ നൽഗൊണ്ട ഗ്രാമത്തിനും മഹാരാഷ്‌ട്രയിലെ സാംഗ്ലി ജില്ലയിലെ ഭിൽവാഡി ഗ്രാമത്തിനും ശേഷം ഈ രീതി ആരംഭിച്ച രാജ്യത്തെ മൂന്നാമത്തെയും മഹാരാഷ്‌ട്രയിലെ രണ്ടാമത്തെയും ഗ്രാമമാണിത്. ഗ്രാമവാസികളും, വ്യാപാര സ്ഥാപന ഉടമകളും, ചെറുകിട വ്യാപാരികളും, പോലീസ് ഉദ്യോഗസ്ഥരും എല്ലാ ദിവസവും രാവിലെ 8.45 ന് ഒത്തുകൂടി ദേശീയഗാനം ആലപിക്കുന്നു. ദേശീയ ഗാനം ആലപിക്കുന്നത് ആരംഭിക്കുമ്പോൾ ആളുകൾ എവിടെയായിരുന്നാലും അവർ വാഹനം നിർത്തി ഇതിൽ പങ്കുചേരും. അന്തർ സംസ്ഥാന ട്രാൻസ്‌പോർട്ട് ബസുകൾ പോലും പ്രവർത്തനം നിർത്തി ദേശീയ ഗാനത്തെ ആദരിക്കും.
അയൽ ഗ്രാമമായ വിവേകാനന്ദപൂരിലെ ജനങ്ങൾക്കും ഇവർ പ്രചോദനമായിട്ടുണ്ട്. ആ ഗ്രാമത്തിലും ദേശീയ ഗാനം ചൊല്ലുന്ന രീതി ആരംഭിച്ചു. അവിടുത്തെ ആളുകളും ദിവസവും രാവിലെ 8.45ന് ദേശീയഗാനം ആലപിക്കും. പോലീസ് ഉദ്യോഗസ്ഥർ ദിവസവും രണ്ട് ഉച്ചഭാഷിണികൾ ഉപയോഗിച്ച് മുൾച്ചേറയിലും വിവേകാനന്ദപൂരിലും പോകുകയും ദേശഭക്തി ഗാനം ആലപിക്കുകയും ചെയ്യും. ദേശീയ ഗാനം ആരംഭിക്കാൻ പോകുന്നു എന്നതിന്റെ സൂചനയാണിത്.
ഈ പ്രവൃത്തി ജനങ്ങൾക്ക് പുതിയ ഊർജ്ജം നൽകുകയും അവരുടെ രാജ്യസ്നേഹം വർധിപ്പിക്കുകയും ചെയ്തതായി പോലീസ് ഉദ്യോഗസ്ഥൻ പറയുന്നു. ദേശീയഗാനം ആലപിക്കുന്നത് സാഹോദര്യബോധം വർധിപ്പിച്ചതിനാൽ അക്രമങ്ങൾ കുറയുമെന്നും അദ്ദേഹം പറഞ്ഞു.
Comments