ന്യൂഡൽഹി: പഞ്ചാബ് ലോക് കോൺഗ്രസ് പാർട്ടി ബിജെപിയിൽ ലയിക്കുന്നതിന് മുന്നോടിയായി മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദയെ കണ്ടു. ന്യൂഡൽഹിയിലെത്തിയ അദ്ദേഹം ലയനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്തു. പഞ്ചാബ് മുൻ മുഖ്യമന്ത്രിയുടെ ബിജെപി പ്രവേശനത്തെ ഭീതിയോടെയാണ് ഭരണപക്ഷം കാണുന്നത്.
സംസ്ഥാനത്ത് പാർട്ടിയുടെ മുന്നോട്ടുള്ള കുതിപ്പിൽ വലിയ പുരോഗതി കൈവരിക്കാൻ ഇതിലൂടെ സാധിക്കുമെന്ന് കരുതുന്നതായി ജെ പി നദ്ദ പറഞ്ഞു. പഞ്ചാബ് ഒട്ടനവധി ധീര ദേശാഭിമാനികൾക്ക് ജന്മം നൽകിയ നാടാണ്. ദേശീയ പ്രസ്ഥാനങ്ങൾക്ക് അവിടെ വേരുറപ്പിക്കാൻ കഴിയുന്നതിന്റെ ചരിത്ര നിമിഷമാണ് വരാൻ പോകുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.
കോൺഗ്രസ്സ് രാജ്യത്ത് അപ്രത്യക്ഷമായെന്നും ആദർശം നഷ്ടപ്പെട്ട് ജീവനില്ലാത്ത പാർട്ടിയായെന്നും അമരീന്ദർ വ്യക്തമാക്കി. തന്നെ യാതൊരു കാരണവും കൂടാതെയാണ് കോൺഗ്രസ്സ് പുറത്താക്കിയത്. ഇതിന് തിരിച്ചടി നൽകാതെ തനിക്ക് മുന്നോട്ട് പോകാൻ കഴിയില്ല. ബിജെപിയെയും നരേന്ദ്ര മോദിയെയും ജനങ്ങൾ ഇഷ്ട്ടപ്പെടുന്നു. അവരുടെ ആദർശ നിഷ്ഠയും, പ്രവർത്തനവും മാതൃകാപരമാണ്. അതുകൊണ്ടാണ് തന്റെ പാർട്ടിയെ ബിജെപിയിൽ ലയിപ്പിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലയനവുമായി ബന്ധപ്പെട്ട് ഡൽഹിയിലെത്തിയ സിംഗ് ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായും കൂടിക്കാഴ്ച നടത്തി.
Comments