ഭോപാൽ: നമീബിയയിൽ നിന്നും കുനോ ദേശീയോദ്യാനത്തിലെത്തിയ ചീറ്റകൾ ഇന്ത്യൻ പരിസ്ഥിതിയുമായി പൊരുത്തപ്പെട്ട് തുടങ്ങിയതായി റിപ്പോർട്ട്. ഇന്നലെ എത്തിയ ചീറ്റപ്പുലികളിൽ സഹോദരങ്ങളായ ഫ്രെഡിയും ആൾട്ടണും ഉല്ലസിക്കുന്നതായി അധികൃതർ അറിയിച്ചു.ക്വറന്റൈനിൽ കഴിയുന്ന ചീറ്റകൾക്ക് ഇന്ന് ആഹാരം നൽകിയതായും അധികൃതർ പറഞ്ഞു.
ചീറ്റകളെ വളരെ ഉന്മേഷമുള്ളവരായാണ് കാണുന്നതെന്ന് മൃഗങ്ങളെ നിരീക്ഷിക്കുന്ന സംഘത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.ചുറ്റുപാടുകളെ കൗതുകത്തോടെയാണ് ചീറ്റകൾ നോക്കി കാണുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. ദിവസവും ആഹാരം കഴിക്കുന്നവയല്ല ചീറ്റകളെന്നും ഇവ മൂന്ന് ദിവസം കൂടുമ്പോഴാണ് ഭക്ഷണം കഴിക്കുകയെന്നും അദ്ദേഹം പറഞ്ഞു. നമീബിയ നൽകിയ പേരുകൾ തന്നെയാണ് ചീറ്റകൾക്ക് ഇന്ത്യയിലും നൽകിയിരിക്കുന്നത്. നിലവിൽ പേരുകൾ മാറ്റാൻ പദ്ധതിയില്ലെന്നും അധികൃതർ പറഞ്ഞു. ചീറ്റകളെ ഇരു രാജ്യങ്ങളിലെയും മൃഗനീരിക്ഷകർ നിരീക്ഷിക്കുന്നുണ്ട്.
1952ൽ ഇന്ത്യയിൽ വംശനാശം സംഭവിച്ച ഈ ചീറ്റകളെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ചീറ്റകളെ എത്തിച്ചത്. 8,000 കിലോമീറ്റർ യാത്രയ്‌ക്കൊടുവിലാണ് ചീറ്റകൾ മദ്ധ്യപ്രദേശിലെത്തിയത്.30 മുതൽ 66 മാസം പ്രായമായ ചീറ്റകളെയാണ് ദേശീയോദ്യാനത്തിലെത്തിച്ചത്. അഞ്ച് പെൺപുലികളും മൂന്ന് ആൺപുലികളുമാണ് ഇന്ത്യയിലെത്തിയത്. 750 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ച് കിടക്കുന്ന ഉദ്യാനത്തിലാണ് ചീറ്റകളെ പാർപ്പിച്ചിരിക്കുന്നത്. ചീറ്റകളെ കാണാനായി ജനങ്ങൾ പ്രദേശത്ത് എത്തരുതെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു. പുതിയ ഇടവുമായി പൊരുത്തപ്പെടാൻ സമയം അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments