ലണ്ടൻ: യുകെയിലെ ഹൈന്ദവ ക്ഷേത്രത്തിന് നേരെ പാകിസ്താൻ മതതീവ്രവാദികൾ ആക്രമണം നടത്തിയ സംഭവത്തിൽ അപലപിച്ച് ഇന്ത്യൻ ഹൈക്കമ്മീഷൻ. ആക്രമണത്തിന് ഇരകളായവരെ സംരക്ഷിക്കണമെന്നും യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ വ്യക്തമാക്കി. ലെസ്റ്ററിലാണ് ഇന്ത്യൻ സമൂഹത്തിന് നേരെ ആക്രമണമുണ്ടായത്.
മാദ്ധ്യമ പ്രവർത്തകനായ ആദിത്യരാജ് കൗൾ പങ്കുവെച്ച വീഡിയോ വഴിയാണ് സംഭവം പുറംലോകമറിയുന്നത്. അക്രമികൾ ക്ഷേത്രത്തിന് മുൻപിലായി സ്ഥാപിച്ച കാവിക്കൊടി പിഴുതെറിയുന്നത് വീഡിയോയിൽ വ്യക്തമാണ്. ഇസ്ലാമിസ്റ്റുകളുടെ ആക്രമണം കണ്ടുനിൽക്കുന്നവർ പ്രോത്സാഹിപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
കഴിഞ്ഞ മാസം നടന്ന ഇന്ത്യ-പാകിസ്താൻ ഏഷ്യ കപ്പ് ക്രിക്കറ്റ് മത്സരത്തെ തുടർന്നുണ്ടായ വർഗീയ സംഘർഷങ്ങൾക്കിടയിലാണ് ആക്രമണം ഉണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങൾ വഴി പ്രചരിച്ചതോടെ ലെസ്റ്റർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ നിരവധി പേരാണ് പ്രതിഷേധവുമായെത്തിയത്. സർക്കാരിന് എന്തുകൊണ്ടാണ് മതവിദ്വേഷം നിയന്ത്രിക്കാൻ കഴിയാത്തതെന്ന ചോദ്യവും വിവിധ കോണുകളിൽ നിന്നും ഉയരുന്നുണ്ട്.
സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി ലെസ്റ്റർ പോലീസ് അറിയിച്ചു. ലെസ്റ്ററിലെ മെൽറ്റൺ റോഡിലുളള ആരാധനാലയത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. സമൂഹമാദ്ധ്യമങ്ങൾ വഴിയാണ് ഇതുമായി ബന്ധപ്പെട്ട പ്രചാരണങ്ങൾ നടത്തിയതെന്നും ലെസ്റ്റൺ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
Comments