ന്യൂഡൽഹി: അമൃത വിശ്വ വിദ്യാപീഠത്തിലെ സ്‌കൂൾ ഓഫ് നാനോസയൻസസ് ആൻഡ് മോളിക്യുലാർ മെഡിസിനിലെ ഗവേഷകർ വികസിപ്പിച്ച കരൾ അർബുദത്തെ പ്രതിരോധിക്കുന്ന നാനോ മെഡിസിന് യുഎസിന്റെയും ഓസ്‌ട്രേലിയയുടെയും പേറ്റന്റ്. ലിവർ സിറോസിസും ലിവർ ട്യൂമറും നേരത്തേ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും വലിയ തോതിൽ സഹായകമാകുന്ന നാനോമെഡിസിൻ ആണ് വികസിപ്പിച്ചത്.
ഡോ. ശാന്തികുമാർ വി നായരും കൊച്ചിയിലെ അമൃത സ്‌കൂൾ ഓഫ് നാനോസയൻസസ് ആൻഡ് മോളിക്യുലാർ മെഡിസിനിലെ പ്രൊ. ഡോ. മൻസൂർ കോയക്കുട്ടിയും ചേർന്ന് നയിച്ച ഗവേഷക സംഘമാണ് നാനോമെഡിസിൻ വികസിപ്പിച്ചെടുത്തത്. ഡോ.അനുഷ അശോകൻ, ഡോ ഐഡ എം അന്ന, ഡോ.വിജയ് ഹരീഷ്, ഡോ.ബദരിനാഥ് ശ്രീധരൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്ന മറ്റു ഗവേഷകർ.
കേന്ദ്രസർക്കാരിന്റെ ബയോടെക്‌നോളജി വകുപ്പിന്റെ ഭാഗമായ നാനോ ബയോടെക്‌നോളജി ടാസ്‌ക്‌ഫോഴ്‌സിന്റെ ധനസഹായത്തോടുളള ഗവേഷണ പദ്ധതിയുടെ ഫലമാണ് കണ്ടുപിടുത്തം. ശരീരത്തിന് പുറത്ത് നിന്ന് അയയ്‌ക്കുന്ന റേഡിയോ തരംഗ സിഗ്‌നലുകളോട് പ്രതികരിക്കുന്ന പ്രത്യേക തരം നാനോമെഡിസിൻ ആണ് വികസിപ്പിച്ചെടുത്തത്.
ട്യൂമറിലേക്ക് നാനോകണങ്ങൾ കുത്തിവച്ചാൽ, ബാഹ്യവും വൈദ്യശാസ്ത്രപരമായി അംഗീകരിച്ചതുമായ റേഡിയോ തരംഗങ്ങൾ ഉപയോഗിച്ച് അവയെ ചൂടാക്കാം. ഒരു എംആർഐ മെഷീൻ ഉപയോഗിച്ച് ഡോക്ടർമാർക്ക് ട്യൂമർ ദൃശ്യവൽക്കരിക്കുകയും നിയന്ത്രിത രീതിയിൽ കത്തിച്ചുകളയുകയും ചെയ്യാം.
നിലവിൽ വലിയ മൃഗങ്ങളുടെ മാതൃകകളിൽ നിയന്ത്രണ സുരക്ഷാ പഠനങ്ങളാണ് നടക്കുന്നതെന്ന് ഡോ. ശാന്തികുമാർ വി നായർ പറഞ്ഞു. അടുത്ത ഒരു വർഷത്തിനുള്ളിൽ മനുഷ്യരിൽ പരീക്ഷണം നടത്തുമെന്നാണ് പ്രതീക്ഷ. ബയോടെക്‌നോളജി ഇൻഡസ്ട്രി റിസർച്ച് അസിസ്റ്റൻസ് കൗൺസിലിന്റെ (BIRAC) പിന്തുണയോടെ ലുഡ്വിഗ് കാൻസർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ലോസാൻ സർവകലാശാല, സ്വിറ്റ്‌സർലൻഡിലെ ജനീവ സർവ്വകലാശാല എന്നിവയുമായി ചേർന്ന് ഈ നാനോപാർട്ടിക്കിളുകളുടെ സാധ്യതകളെക്കുറിച്ചും സംഘം പരിശോധിക്കുന്നുണ്ട്.
ലിവർ സിറോസിസ്, ലിവർ ട്യൂമർ എന്നിവ നേരത്തേ കണ്ടെത്തുന്നതിനും റേഡിയോ ഫ്രീക്വൻസി അബ്ലേഷൻ തെറാപ്പി ഉപയോഗിച്ച് കരൾ ട്യൂമറിന്റെ പ്രാരംഭഘട്ട ഇമേജ് ഗൈഡഡ് ചികിത്സയ്‌ക്കും സ്റ്റെം-സെൽ ട്രാൻസ്പ്ലാൻറേഷനുശേഷം സ്റ്റെം സെല്ലുകളുടെ ചലനം ലേബൽ ചെയ്യാനും ട്രാക്കുചെയ്യാനും അതുവഴി ചികിത്സ എത്രത്തോളം ഫലപ്രദമാണെന്ന് വിലയിരുത്താനും ഈ സാങ്കേതികവിദ്യ ഉപയോഗിക്കാമെന്നും ഗവേഷകർ തെളിയിച്ചിട്ടുണ്ട്.
Comments