ബെംഗളൂരു: കർണാടകയിലെ സ്കൂൾ സിലബസിൽ ഭഗവദ് ഗീത ഉൾപ്പെടുത്തിയതിനെതിരെ എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവൈസി. സിലബസിൽ ഭഗവദ് ഗീത ഉൾപ്പെടുത്തുമെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് നടപടിയെ എതിർത്തുകൊണ്ട് ഒവൈസി രംഗത്ത് വന്നിരിക്കുന്നത്. സംഘത്തെ സംബന്ധിച്ചിടത്തോളം ഇസ്ലാമുമായി ബന്ധപ്പെട്ടതെല്ലാം മതപരമാണ്. എന്നാൽ ഹിന്ദുമതവുമായി ബന്ധപ്പെട്ടതെല്ലാം സാംസ്കാരികവും ധാർമ്മികവുമാണെന്നാണ് സംഘം അവകാശപ്പെടുന്നതെന്ന് ആർഎസ്എസിനെയും ബിജെപിയെയും എതിർത്തു കൊണ്ട് എഐഎംഐഎം മേധാവി ആരോപിക്കുന്നു.
സംഘത്തെ സംബന്ധിച്ചിടത്തോളം, ഇസ്ലാമുമായി ബന്ധപ്പെട്ട എന്തും മതപരമാണ്. എന്നാൽ ഹിന്ദുമതവുമായി ബന്ധപ്പെട്ട എന്തും സാംസ്കാരികവും ധാർമ്മികവുമാണ്. ഗീത ഒരു മതഗ്രന്ഥമാണ്. സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ മതപഠനം ആർട്ടിക്കിൾ 28 പ്രകാരം നിരോധിച്ചിരിക്കുന്നുവെന്ന് പറഞ്ഞു കൊണ്ടാണ് സിലബസിൽ ഭഗവദ് ഗീതയെ ഉൾപ്പെടുത്തുന്നതിനെതിരെ അസദുദ്ദീൻ ഒവൈസി രംഗത്തു വന്നിരിക്കുന്നത്. നിരവധി ഇസ്ലാം പണ്ഡിതന്മാർ ഖുർആനിലും ഹദീസിലും പ്രചോദനം ഉൾക്കൊണ്ട് ബ്രിട്ടീഷുകാർക്കെതിരെ പോരാടിയെന്ന് ഒവൈസി അവകാശപ്പെട്ടു. ബ്രിട്ടിഷുകാർക്കെതിരെ പോരാടാൻ ഭഗവദ്ഗീത ചിലരെ പ്രചോദിപ്പിച്ചിട്ടുണ്ടാകാം, എന്നാൽ അത് സ്കൂൾ സിലബസിൽ നിർബന്ധമാക്കാൻ മതിയായ കാരണമല്ല എന്നുമാണ് അസദുദ്ദീൻ ഒവൈസിയുടെ വാദം.
ഈ അധ്യയന വർഷം മുതൽ സ്കൂളുകളിൽ ഭഗവദ്ഗീത പഠിപ്പിക്കുന്നതിനെപ്പറ്റി ആലോചിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം ബിസി നാഗേഷ് പറഞ്ഞിരുന്നു. ധാർമ്മിക വിദ്യാഭ്യാസ വിഷയത്തിന് കീഴിലായിരിക്കും ഭഗവദ്ഗീത പഠിപ്പിക്കുക. ഇത് സംബന്ധിച്ച് ചർച്ച തുടരുകയാണെന്നും ഒരു കമ്മിറ്റി രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഡിസംബർ മുതൽ സംസ്ഥാനത്തെ സ്കൂളുകളിലും കോളേജുകളിലും ധാർമിക വിദ്യാഭ്യാസ സിലബസിന്റെ ഭാഗമായി ഭഗവദ്ഗീത ഉൾപ്പെടുത്തിയേക്കും.
Comments