ന്യൂഡൽഹി: റോഡ് സുരക്ഷയിലെ നിയമങ്ങൾ കർശനമാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ടാറ്റ സൺസ് മുൻ സിഇഒ സൈറസ് മിസ്ത്രി ഒരു വാഹനാപകടത്തിൽ മരിച്ചതിന് പിന്നാലെയാണ് നിയമങ്ങൾ കടുപ്പിക്കാനൊരുങ്ങുന്നത്. സീറ്റ് ബെൽറ്റുകൾ ധരിക്കുന്നത് നിർബന്ധമാക്കുമെന്ന് റോഡ് ഗതാഗത ഹൈവേ മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. സീറ്റ് ബെൽറ്റുകൾ ധരിക്കാത്തവർക്ക് 1000 രൂപയാണ് പിഴയായി നിശ്ചയിച്ചിരുന്നത്. വൈകാതെ തന്നെ കാറുകളിൽ മുന്നിലും പിന്നിലും സീറ്റ് ബെൽറ്റ് നിർബന്ധമാക്കി കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കുമെന്നാണ് സൂചന.
എം, എൻ കാറ്റഗറി വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് അലാറം നിർബന്ധമാക്കും. ഗതാഗതത്തിനോ ചരക്കുനീക്കത്തിനോ ഉപയോഗിക്കുന്ന നാല് ചക്രങ്ങളുള്ള എല്ലാ വാഹനങ്ങളും എം, എൻ കാറ്റഗറിയിൽ ഉൾപ്പെടുന്നവയാണ്. സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ ഓഡിയോ-വീഡിയോ മുന്നറിയിപ്പ് നൽകുന്നതാണ് സീറ്റ് ബെൽറ്റ് അലാറം. ഇതോടൊപ്പം ഓവർ സ്പീഡ് അലാറവും നിർബന്ധമാക്കും. എം1 കാറ്റഗറി വാഹനങ്ങളിൽ ചൈൽഡ് ലോക്ക് അനുവദിക്കില്ല. പുതിയ നിർദ്ദേശങ്ങളുമായി ബന്ധപ്പെട്ടുള്ള കരട് വിജ്ഞാപനം ഗതാഗത മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്.
ഇതിന്മേൽ ഏതെങ്കിലും തരത്തിലുള്ള എതിർപ്പുകളോ നിർദ്ദേശങ്ങളോ ഉണ്ടെങ്കിൽ ഒക്ടോബർ അഞ്ചിന് മുൻപായി അറിയിക്കണം. വാഹനങ്ങളുടെ മുൻവശത്തെ സീറ്റുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കും. ഓഡിയോ-വീഡിയോ മുന്നറിയിപ്പ് സംവിധാനം ഉണ്ടെങ്കിൽ കാറിന്റെ എഞ്ചിൻ സ്റ്റാർട്ട് ചെയ്യുമ്പോൾ തന്നെ മുന്നറിയിപ്പ് ലഭിക്കും. ബെൽറ്റ് ഇല്ലാതെ വാഹനമോടിച്ചാലോ, യാത്രയ്‌ക്കിടയിൽ ആരെങ്കിലും ബെൽറ്റ് മാറ്റിയാലോ അലാറം മുഴങ്ങും. എം, എൻ കാറ്റഗറി വാഹനങ്ങളിൽ റിവേഴ്‌സ് അലാറവും നിർബന്ധമാക്കും.
Comments