കൊച്ചി: നടിയെ ആക്രമിച്ചകേസിൽ വിചാരണക്കോടതി മാറ്റിയതിനെതിരെ അതിജീവിത നൽകിയ ഹർജി ഹൈക്കോടതി തള്ളി.വിചാരണ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയതിനെതിരായ ഹർജിയാണ് തള്ളിയത്. ജസ്റ്റിസ് എഎ സിയാദ് റഹ്മാന്റെ ബെഞ്ചാണ് വിധി പറഞ്ഞത്.
സെഷൻസ് ജഡ്ജി ഹണി എം വർഗീസ് വിചാരണ നടത്തരുത് എന്നായിരുന്നു ആവശ്യം. ജഡ്ജ് ഹണി എം വർഗീസ് വിചാരണ നടത്തിയാൽ നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്നും, ജഡ്ജിയുടെ ഭർത്താവും കേസിലെ എട്ടാം പ്രതിയായ ദിലീപും തമ്മിൽ ബന്ധനുണ്ട് തുടങ്ങിയവയായിരുന്നു ഹർജിയിലെ വാദങ്ങൾ.
വിചാരണ സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യവും അതിജീവിത ഉന്നയിച്ചിരുന്നു. അതിജീവിത ആവശ്യപ്പെട്ട പ്രകാരം ഹർജിയിൽ രഹസ്യവാദമായിരുന്നു നടന്നത്. ആവശ്യത്തിൽ ഇടക്കാല ഉത്തരവില്ലെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു.
വിധിയുടെ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന അതിജീവിതയുടെ ആവശ്യവും ഹൈക്കോടതി തള്ളി. അത്തരത്തിൽ കീഴ്വഴക്കമില്ലെന്ന് പ്രതിഭാഗം അഭിഭാഷകർ എതിർത്തതോടെയാണ് ഈ ആവശ്യം ഹൈക്കോടതി തള്ളിയത്.
Comments