തിരുവനന്തപുരം: ഇടതുപക്ഷ എംപി എ എം ആരിഫിന്റെ പോപ്പുലർ ഫ്രണ്ട് ബന്ധം അന്വേഷിക്കണമെന്ന് എബിവിപി ദേശീയ നിർവാഹക സമിതിയംഗം എം എം ഷാജി. പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി നടത്തുന്ന റെയ്ഡുകൾ ഏകപക്ഷീയമാണെന്ന് പറഞ്ഞതിനെതിരെയാണ് അദ്ദേഹം പ്രസ്താവന നടത്തിയിരിക്കുന്നത്.
പകൽ വെളിച്ചത്തിൽ മതേതരത്വം പറഞ്ഞു ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കുന്ന ആരിഫ് രാത്രിയാകുമ്പോൾ പോപ്പുലർ ഫ്രണ്ടിന്റെ കുപ്പായമാണ് ധരിക്കുന്നത്. പോപ്പുലർ ഫ്രണ്ട് ഭീകരർ ഇടതുപക്ഷ പാർട്ടികളിൽ തിങ്ങി നിറഞ്ഞിരിക്കുകയാണെന്നും പാർട്ടിയെ നിന്ത്രിക്കുന്നത് എസ് ഡി പി ഐ ആണെന്നും അദ്ദേഹം സൂചിപ്പിച്ചു.
ആരിഫിന്റെ പ്രസ്താവന സർക്കാർ ഗുരുതരമായി കാണണമെന്നും ഏതു സാഹചര്യത്തിലാണ് ഇത്തരമൊരു കാര്യം അദ്ദേഹം പറഞ്ഞതെന്നും വ്യക്തമാക്കണം. ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാനായി പ്രവർത്തിക്കുന്ന പോപ്പുലർ ഫ്രണ്ടിനെ പ്രീണിപ്പിക്കുന്ന പ്രസ്താവന ജനപ്രതിനിധി കൂടിയായ ആരിഫ് തിരുത്താൻ തയ്യാറാകണമെന്നും എബിവിപി നേതാവ് ആവശ്യപ്പെട്ടു.
ആർ എസ് എസ് ബിജെപി നേതാക്കളെ കൊലപ്പെടുത്താനായി പട്ടിക തയ്യാറാക്കിയ പോപ്പുലർ ഫ്രണ്ട് ഭീകരർക്കെതിരെ ഇതുവരെയൊന്നും ശബ്ദിക്കാത്ത ആളാണ് ആരിഫ്. കേന്ദ്ര അന്വേഷണ ഏജൻസികൾ പോപ്പുലർ ഫ്രണ്ട്, എസ് ഡി പി ഐ സംഘടനകളുടെ ഓഫീസുകളിൽ റെയ്ഡ് നടത്തുകയും നേതാക്കളുൾപ്പെടെ നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതിൽ മനം നൊന്താണ് ആരിഫ് ഇത്തരമൊരു പ്രസ്താവന നടത്തിയതെങ്കിൽ അദ്ദേഹം എത്രയും വേഗം എം പി സ്ഥാനം രാജി വെക്കണം.
എം പി നടത്തിയ പ്രസ്താവന ബോധപൂർവ്വം ആണെന്നും രാജ്യത്തെ തകർക്കാൻ ആസൂത്രണം നടത്തുന്നവർക്കനുകൂലമായി സംസാരിക്കുന്നതിലൂടെ ഭീകരർക്ക് പിന്തുണ നൽകുകയാണ് ആരിഫ് ചെയ്യുന്നതെന്നും അദ്ദേഹം പ്രസ്താപിച്ചു.
Comments