കാൻപൂർ: മരിച്ച ആൾ കോമയിലെന്ന് കരുതി വീട്ടുകാർ മൃതദേഹം സൂക്ഷിച്ച് വെച്ചത് ഒന്നര കൊല്ലം. കാൻപൂരിലാണ് സംഭവം. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥനായ വിംലേഷിന്റെ മൃതദേഹമാണ് മമ്മിഫൈ ചെയ്ത നിലയിൽ വീട്ടിൽ നിന്നും കണ്ടെത്തിയത്. തുണി കൊണ്ട് പൊതിഞ്ഞ നിലയിലായിരുന്ന മൃതദേഹം ആരോഗ്യവകുപ്പ് പരിശോധനയ്‌ക്ക് അയച്ചു. തുടർന്ന് മരണം സ്ഥിരീകരിക്കുകയും സംസ്‌കരിക്കാൻ കുടുംബാംഗങ്ങൾ സമ്മതിക്കുകയും ചെയ്തു.
വിംലേഷ് 2021 ഏപ്രിലിൽ മരണപ്പെട്ടതാണ്. പെട്ടെന്നുള്ള കാർഡിയാക് റെസ്പിറേറ്ററി സിൻഡ്രോമാണ് മരണകാരണമെന്ന് സ്വകാര്യ ആശുപത്രി നൽകിയ മരണ സർട്ടിഫിക്കറ്റിൽ വ്യക്തമാക്കിയിരുന്നു. മൃതദേഹം സംസ്‌കരിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തവെ ഇയാൾക്ക് ഹൃദയമിടിപ്പും പൾസും ഉള്ളതായി ശ്രദ്ധയിൽപ്പെട്ടു. തുടർന്നാണ് തുണിയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം സൂക്ഷിച്ചതെന്ന് വിംലേഷിന്റെ പിതാവ് പറഞ്ഞു.
അടുത്തിടെ, വിഷയത്തിൽ അന്വേഷണം വേണമെന്ന് കാട്ടി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ആരോ കത്തയച്ചതിനെ തുടർന്നാണ് ആരോഗ്യവകുപ്പ് അധികൃതർ സ്ഥലത്തെത്തിയത്. എന്നാൽ വിംലേഷ് മരിച്ചിട്ടില്ലെന്നായിരുന്നു ബന്ധുക്കളുടെ വിശദീകരണം. ഏറെ നിർബന്ധിച്ചതിന് ശേഷമാണ് മൃതദേഹം ആശുപത്രിയിൽ കൊണ്ടുപോകാൻ അനുവദിച്ചതെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. വിഷയം സമഗ്രമായി പരിശോധിക്കാൻ മൂന്നംഗ സംഘത്തെ രൂപീകരിച്ചു.അന്വേഷണ റിപ്പോർട്ട് വൈകാതെ തന്നെ സമർപ്പിക്കാൻ നിർദേശിച്ചതായും പോലീസ് വ്യക്തമാക്കി.
Comments