തിരുവനന്തപുരം: എകെജി സെന്റർ ആക്രമണ കേസിൽ കോൺഗ്രസ് നേതാവിന് പങ്കുണ്ടെന്ന് ക്രൈം ബ്രാഞ്ചിന് വിവരം ലഭിച്ചു. പ്രതിയായ ജിതിന് സ്‌കൂട്ടർ എത്തിച്ച് നൽകിയത് വനിത നേതാവെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ഇവരെ ഉടനെ ചോദ്യം ചെയ്യുമെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചു.
എകെജി സെന്ററിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞ കേസിലാണ് അന്വേഷണം പുരോഗമിക്കുന്നത്. യൂത്ത് കോൺഗ്രസിന്റെ പ്രാദേശിക വനിതാ നേതാവാണ് വാഹനം എത്തിച്ചതെന്നാണ് നിഗമനം. ഇവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യും. കേസിൽ തെളിവുകൾ ലഭിക്കേണ്ടതുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു. അതിനാൽ അറസ്റ്റിനുള്ള സാധ്യത കുറവാണ്. കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷമാകും തുടർ നടപടികളെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചു.
കേസിൽ അറസ്റ്റിലായ ജിതിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയിലെടുത്തു. ആക്രമണം നടത്തുമ്പോൾ ജിതിൻ ഉപയോഗിച്ച ഡിയോ സ്‌കൂട്ടർ, ഇയാൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ, എന്നിവ കണ്ടെടുത്തിരുന്നു. കസ്റ്റഡി കാലയളവിൽ പരമാവധി തെളിവ് ശേഖരിക്കുകയാണ് പോലീസിന്റെ ലക്ഷ്യം.
Comments