എറണാകുളം : പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന ആവശ്യവുമായി ഓൾ ഇന്ത്യ ബാർ അസോസിയേഷൻ രംഗത്ത്. പിഎഫ്‌ഐയെ നിരോധിക്കാനുള്ള ശരിയായ സമയമാണിത് . ഇന്ത്യയുടെ അഖണ്ഡതയ്‌ക്കും പരമാധികാരത്തിനും എതിരായ പ്രവർത്തനങ്ങളിൽ ആരെയും ഇടപെടാൻ അനുവദിക്കരുതെന്ന് എഐബിഎ ചെയർമാൻ ഡോ. ആദിഷ് അഗർവാല പറഞ്ഞു . ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് എഐബിഎ കത്തെഴുതി.
പിഎഫ്ഐയുമായി ബന്ധപ്പെട്ട കേസുകൾ തീവ്രവാദവുമായി ബന്ധപ്പെട്ട കേസുകളായി പരിഗണിച്ച് പ്രത്യേക കോടതികൾ കേന്ദ്രം സ്ഥാപിക്കണം. കൂടുതൽ അറസ്റ്റുകൾ രേഖപ്പെടുത്തണം. കുറ്റപത്രം വേഗത്തിൽ സമർപ്പിക്കുക, മുൻനിര പിഎഫ്‌ഐ നേതാക്കൾക്ക് ജാമ്യം നിഷേധിക്കുക തുടങ്ങിയ ആവശ്യങ്ങളും എഐബിഎ ഉന്നയിച്ചു.
സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഹർത്താലിന്റെ പേരിൽ അഴിച്ചുവിട്ട അക്രമങ്ങൾക്കെതിരെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. സാധാരണക്കാരായ ജനങ്ങൾ പോലും ആക്രമികൾക്കെതിരെ പ്രതികരിക്കുന്ന സംഭവങ്ങൾ ഉണ്ടായി. കൂടാതെ ഹർത്താലിൽ സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത് വലിയ തോതിലുള്ള നാശനഷ്ടമാണ്. കെഎസ്ആർടിസിക്ക് മാത്രം ഉണ്ടായത് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ്.
ഈ നഷ്ടം എങ്ങനെ ഈടാക്കും എന്ന് അറിയിക്കാൻ സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. ബസുകൾ തകർത്തത്, ജീവനക്കാരുടെ ചികിത്സാ ചെലവ്, ട്രിപ്പ് മുടങ്ങിയതിലുള്ള നഷ്ടം ഇവ ഹർത്താൽ ആഹ്വാനം ചെയ്തവരിൽ നിന്നും എങ്ങനെ ഈടാക്കുമെന്നാണ് അറിയിക്കേണ്ടത് ഒക്ടോബർ 17നകം റിപോർട്ട് നൽകാനാണ് സിംഗിൾ ബഞ്ച് ഉത്തരവ്.
Comments