ലക്‌നൗ:പതിനഞ്ചുകാരി നഗ്നയായി റോഡിലൂടെ നടന്ന സംഭവത്തിൽ കുട്ടിയുടെ അമ്മാവനെതിരെ പരാതി നൽകി പെൺകുട്ടിയുടെ പിതാവ്. കഴിഞ്ഞ ദിവസമാണ് അഞ്ചംഗ സംഘം കൂട്ടബലാത്സംഗത്തിന് ഇരയാക്കി വസ്ത്രം മോഷ്ടിച്ച് കടന്നുകളഞ്ഞെന്ന് കുട്ടിയുടെ അമ്മാവൻ പോലീസിൽ പരാതി നൽകിയത്.ഇതിന് പിന്നാലെയാണ് അമ്മാവനെതിരെ പരാതിയുമായി പെൺകുട്ടിയുടെ പിതാവ് രംഗത്തെത്തിയത്. ബലാത്സംഗകുറ്റം ചുമത്തി കേസെടുത്തിരിക്കുന്നവർ നിരപരാധികളാണെന്നനും കുട്ടിയുടെ പിതാവ് വ്യക്തമാക്കി.
കുട്ടിയെ വൈദ്യപരിശോധനയ്‌ക്ക് വിധേയമാക്കിയിരുന്നു. കുട്ടി അതിക്രമത്തിന് ഇരയായിട്ടില്ലെന്നാണ് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നത്. പിതാവ് കേസ് നൽകിയതിന് പിന്നാലെ കുട്ടിയുടെ അമ്മാവൻ ഒളിവിലാണ്. ഇയാൾക്കായി തിരച്ചിൽ ശക്തമാക്കിയതായി പോലീസ് വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണങ്ങൾ പുരോഗമിക്കുന്നതായും പോലീസ് അറിയിച്ചു. പീഡനം എന്ന പരാതി പോലീസിനെ ആദ്യം അറിയിച്ചത് അമ്മാവനായിരുന്നു.
അറസ്റ്റിലായ പ്രതിയുമായി കുട്ടിയുടെ അമ്മാവന് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായും കടം കൊടുത്ത പണം തിരികെ നൽകാത്തതിലുള്ള വൈരാഗ്യമാണ് ഇത്തരത്തിൽ കേസ് നൽകാൻ പ്രേരിപ്പിച്ചതെന്നും പിതാവ് പറഞ്ഞു. കുട്ടി ചെറുപ്പം മുതൽ മാനസിക വെല്ലുവിളി നേരിടുന്നുണ്ടെന്നും മാതാപിതാക്കൾ മൊഴി നൽകി. പെൺകുട്ടിയുടെ ഭിന്നശേഷി അമ്മാവൻ മുതലെടുത്തെന്നും പിതാവ് ആരോപിച്ചു.
കഴിഞ്ഞ സെപ്റ്റംബർ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. അയൽഗ്രാമത്തിൽ പരിപാടിയിൽ പങ്കെടുക്കാൻ പോയതായിരുന്നു കുട്ടി. രാത്രി വൈകിയും കുട്ടിയെ കാണാത്തതിനാൽ അന്വേഷിച്ചെത്തിയ അമ്മാവനാണ് പെൺകുട്ടി പൂർണ നഗ്നയായി റോഡിലൂടെ നടക്കുന്നത് ശ്രദ്ധിച്ചത്. താക്കൂർദ്വാര റോഡിലൂടെയാണ് കുട്ടി നടന്നത്. ഇതിന്റെ ദൃശ്യങ്ങൾ യാത്രക്കാർ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. തുടർന്ന് കുട്ടിയുടെ അമ്മാവനാണ് അഞ്ച് പേർക്കെതിരെ പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.
Comments