ഇസ്ലാമാബാദ്: കനേഡിയൻ വംശജയായ ഭാര്യയെ ഡംബൽ കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പാകിസ്താൻ മാദ്ധ്യമപ്രവർത്തകന്റെ മകനെ പോലീസ് അറസ്റ്റ് ചെയ്തു. മുതിർന്ന പാകിസ്താൻ മാദ്ധ്യമപ്രവർത്തകനായ അയാസ് അമീറിന്റെ മകൻ ഷാനവാസാണ് പിടിയിലായതെന്ന് പ്രമുഖ മാദ്ധ്യമമായ ഡോൺ ദിനപ്പത്രം റിപ്പോർട്ട് ചെയ്തു.
ഇയാളുടെ മൂന്നാമത്തെ ഭാര്യയാണ് കൊല്ലപ്പെട്ട 37കാരി. കൊല നടത്തിയ ശേഷം ഇയാൾ ദുബായ് വഴിയാണ് ഇസ്ലാമബാദിൽ എത്തിയത്. വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചക് ഷഹ്സാദ് പോലീസ് ഇയാൾക്കെതിരെ കേസെടുത്തു. കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹം കുളിമുറിയിൽ നിന്നാണ് കണ്ടെത്തിയത്.
ഫോറൻസിക് വിഭാഗം എത്തി വിദഗ്ധ പരിശോധന നടത്തിയപ്പോൾ വീടിനുള്ളിൽ നിന്നും ഡംബൽ കണ്ടെത്തുകയായിരുന്നു. ഇത് ഉപയോഗിച്ചാവാം ഇയാൾ കൊല നടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു.
കൊലയ്ക്ക് ശേഷം ഒളിവിൽ താമസിച്ച ഷാനവാസിനെ അടുത്തുള്ള ഫാo ഹൗസിൽ നിന്നും അറസ്റ്റ് ചെയ്തു. കേസിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചെന്ന് മുൻ പോലീസ് ഡി എസ് പി അസ്ഹർ ഷാ പറഞ്ഞതായി ഡോൺ റിപ്പോർട്ട് ചെയ്യുന്നു.
ഷാനവാസ് നടത്തിയ കൊലപാതകത്തിന്റെ ഞെട്ടൽ മാറിയിട്ടില്ലെന്നും ഒരാൾക്കും ഇതുപോലൊരു അവസ്ഥ ഉണ്ടാകരുതെന്നും പിതാവ് അയാസ് അമീർ പറഞ്ഞതായി ഡോൺ ചൂണ്ടിക്കാട്ടുന്നു.
Comments