ലണ്ടൻ: ലാവേർ കപ്പിലെ പ്രകടനത്തോടെ ടെന്നീസ് കോർട്ടിലെ മാന്യതയുടേയും സൗമ്യത യുടേയും ആൾരൂപമായ സ്വിറ്റ്‌സർലാന്റിന്റെ റോജർ ഫെഡറർ ടെന്നീസ് റാക്കറ്റ് നിലത്തു വച്ചു. റഫേൽ നദാലുമൊത്ത് ഡബിൾസ് മത്സരത്തിനിറങ്ങിയ ശേഷമാണ് തന്റെ അവസാന പ്രൊഫഷണൽ മത്സരവും ഫെഡറർ പൂർത്തിയാക്കിയത്. വികാര നിർഭരമായിട്ടാണ് കായിക ലോകം ഫെഡറർക്ക് യാത്രഅയപ്പ് നൽകിയത് .
താനെന്നും ശരീരവും മനസ്സും നൽകിയ ടെന്നീസ് കോർട്ടിൽ കാണികളെ നോക്കി അവസാനമായി കൈവീശുന്നതിനിടെ ഫെഡറർ വിതുമ്പി. നാദലടക്കം കണ്ണീർ തുടയ്‌ക്കുമ്പോൾ സാക്ഷികളായ ഏവരും തങ്ങളുടെ ഹീറോ മടങ്ങുന്നു എന്ന യാഥാർത്ഥ്യം അതേ വികാരത്തോടെയാണ് ഏറ്റുവാങ്ങിയത്. ഫെഡററുടെ ഭാര്യ മിർകയും നാല് കുട്ടികളും മാതാപിതാക്കളായ റോബർട്ടും ലിനെറ്റും അവസാന മത്സരത്തിന് സാക്ഷിയാകാൻ എത്തിയിരുന്നു.
ലോക ടെന്നീസിലെ അതികായന്മാർ യൂറോപ്പിലെ കരുത്തന്മാർക്കെതിരെ പോരാടാനിറ ങ്ങുന്ന ലാവേർ കപ്പിലാണ് ഫെഡറർ അവസാനമായി ഇറങ്ങിയത്. ഇതിഹാസ താരങ്ങളായ ഫെഡററും നദാലും ഒരുമിച്ച് ഡബിൾസിൽ ഇന്ന് ഇറങ്ങിയത് നിറഞ്ഞ സ്‌റ്റേഡിയത്തിലാണ്. ജോക്കോവിച്ച്, സിറ്റ്സിപാസ്, ആൻഡി മറെ അടക്കമുള്ള സുപ്രധാന താരങ്ങളും ലാവേർ കപ്പിൽ ഇത്തവണ കളിക്കാനിറങ്ങിയിട്ടുണ്ട്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുൻ ടെന്നീസ് താരങ്ങളടക്കം ഫെഡററുടെ അവസാന പ്രൊഫഷണൽ മത്സരത്തിന് സാക്ഷിയാകാൻ എത്തിച്ചേർന്നിരുന്നു. ടെന്നീസ് ലോകത്തെ എക്കാലത്തേയും മാന്യതയുടെ പ്രതിരൂപമായി കാണുന്ന സ്വിസ് താരത്തിന് യോജിച്ച വിടവാങ്ങലാണ് കാണികൾ നൽകിയത്.
കഴിഞ്ഞ വിബിംൾഡണിൽ ക്വാർട്ടർ പോരാട്ടത്തിൽ ഹ്യൂബർട്ട് ഹർക്കാസിനോട് തോറ്റ് പുറത്തായ ശേഷം ഫെഡറർ മറ്റ് മത്സരങ്ങൾ കളിച്ചിരുന്നില്ല. ലാവേർ കപ്പ് സംഘാടകരാണ് ഫെഡററുടെ സാന്നിദ്ധ്യം ഉറപ്പാക്കികൊണ്ട് വിടവാങ്ങൽ ചടങ്ങിന് കളമൊരുക്കിയത്. 2020ലിന് ശേഷം 11 ഗ്രാന്റ്സ്ലാം മത്സരങ്ങൾ നടന്നപ്പോൾ പരിക്കും മോശം ഫോമും കാരണം മൂന്നെണ്ണത്തിൽ മാത്രമാണ് ഫെഡറർ പങ്കെടുത്തത്. കഴിഞ്ഞയാഴ്ചയാണ് താൻ ടെന്നീസ് ലോകത്തിൽ നിന്ന് പിന്മാറുന്നുവെന്ന സൂചന ഫെഡറർ നൽകിയത്. 18 മാസത്തിനിടെ മൂന്ന് തവണ കാൽമുട്ടിന് ശസ്ത്രക്രിയയ്‌ക്ക് വിധേയനാകേണ്ടി വന്നശേഷമാണ് 41കാരൻ കളത്തിലേയ്‌ക്ക് മടങ്ങിയെത്തിയത്.
ലോക ടെന്നീസിൽ 2004 മുതൽ 2008 വരെ തുടർച്ചയായി 237 ആഴ്ച ഫെഡറർ ലോക ഒന്നാം നമ്പറായിരുന്നു. 310 ആഴ്ചയോളമാണ് ലോക ഒന്നാം നമ്പർ പദവിയിൽ സ്വിസ് താരം എതിരാളി കളില്ലാതെ തുടർന്നത്. 2001ലെ വിംബിൾഡണിൽ അന്നത്തെ ടെന്നീസ് ഇതിഹാസം പീറ്റ് സാംപ്രാസിനെ തോൽപ്പിച്ച് കിരീടം ചൂടിക്കൊണ്ടാണ് റോഡർ ഫെഡററെന്ന 19 വയസ്സുകാരൻ ലോകടെന്നീസിൽ തന്റെ പ്രതിഭ തെളിയിച്ചത്.
1998ൽ ടെന്നീസ് കളത്തിലിറങ്ങിയ ഫെഡറർ കരിയറിലെ ആദ്യ എടിപി കിരീടം നേടിയത് 2001ലാണ്. 2016ലും 2020ലും 2021ലും പരിക്കുകൾ വില്ലനായപ്പോൾ ഒരു മത്സരം മാത്രമാണ് ഫെഡറർ കളിച്ചത്. ആകെ 20 ഗ്ലാന്റ്സ്ലാമുകളാണ് ഫെഡററുടെ സ്വീകരണമുറിയിലേയ്‌ക്ക് ഈ കാലയളവിൽ എത്തിയത്. ഇതിൽ എട്ടു വിംബിൾഡണുകളും ആറ് ഓസ്‌ട്രേലിയൻ ഓപ്പണും അഞ്ച് യുഎസ് ഓപ്പണും ഒരു ഫ്രഞ്ച് ഓപ്പൺ കിരീടവുമടങ്ങുന്നു.
Comments